ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മിപ്പിക്കുന്നത്

തിരുവനന്തപുരം: ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക് ദിനാശംസയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഇന്ത്യയുടെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മിപ്പിക്കുന്നത്. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും മുഖ്യമന്ത്രി റിപ്പബ്ളിക് ദിനാശംസയിൽ കൂട്ടിച്ചേർത്തു.

76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി; അതീവ ജാഗ്രതയിൽ രാജ്യ തലസ്ഥാനം

മുഖ്യമന്ത്രിയുടെ റിപ്പബ്ളിക് ദിനാശംസ

ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്‍റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്. നിരവധി സംസ്കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്കു സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മിപ്പിക്കുന്നത്. സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാം. എല്ലാവർക്കും റിപ്പബ്ളിക് ദിനാശംസകൾ.

അതേസമയം എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. നാളത്തെ പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു ഇന്ത്യൻ കരസേന. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം