ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓൺ-സൈറ്റ് സാങ്കേതിക സഹായം നൽകിയതായി ചൈന ആദ്യമായി സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓൺ-സൈറ്റ് സാങ്കേതിക സഹായം നൽകിയതായി ചൈന ആദ്യമായി സ്ഥിരീകരിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി സ്വീകരിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

Add Asianetnews as a Preferred SourcegooglePreferred

ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരരെ വധിച്ചു. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ, ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (AVIC) എഞ്ചിനീയർമാർ പാകിസ്ഥാൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ നേരിട്ട് പങ്കെടുത്തതായി സമ്മതിച്ചു. ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആദ്യമായിട്ടാണ് ചൈന സമ്മതിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറായ ഷാങ് ഹെങ്, സംഘർഷകാലത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയവരിൽ പ്രമുഖരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

ചൈനയുടെ നൂതന യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും പ്രധാന ഡെവലപ്പർമാരിൽ ഒന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. 2025 ജൂലൈയിൽ, പാകിസ്ഥാന്റെ സൈനിക ഹാർഡ്‌വെയറിന്റെ 81 ശതമാനവും ചൈനീസ് റിസോഴ്സാണെന്ന് ഇന്ത്യൻ സൈന്യം ആരോപിച്ചിരുന്നു. ചൈന തങ്ങളുടെ സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കാൻ പാകിസ്ഥാനെ ലാബ് പോലെ ഉപയോഗിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. 

സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം, 2015 മുതൽ ചൈന പാകിസ്ഥാന് 8.2 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിറ്റു. ചൈനയുമായി സഹകരിച്ച് വികസിപ്പിച്ച ജെഎഫ്-17 തണ്ടറും കൂടുതൽ നൂതനമായ ജെ-10സി മൾട്ടിറോൾ ഫൈറ്റർ വിമാനങ്ങളുമാണ് പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുടെ പകുതിയിലധികവും. ചൈനയിൽ നിന്ന് 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററുകൾ പാകിസ്ഥാൻ ഇപ്പോൾ ഉൾപ്പെടുത്താൻ പോകുന്നതായും സ്റ്റെൽത്ത് പോരാട്ട ശേഷിയുള്ള പരിമിതമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.