'ചൂസ് യുവർ മുഖ്യമന്ത്രി' എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാമെന്ന് കെജ്രിവാൾ

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്ത് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി ആംആദ്മി പാർട്ടി മുന്നോട്ട്. അരവിന്ദ് കെജ്‌രിവാൾ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിന്‍ ആരംഭിച്ചു. 'ചൂസ് യുവർ മുഖ്യമന്ത്രി' എന്ന ക്യാംപയിനിലൂടെ ജനങ്ങൾക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാം. സംസ്ഥാനത്ത് റാലികളും ടൗൺഹാളുകളും സംഘടിപ്പിച്ചും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചുമാണ് കെജ്രിവാൾ ഗുജറാത്ത് പിടിക്കാൻ പ്രചാരണം നടത്തുന്നത്.

"ജനങ്ങൾക്ക് മാറ്റം വേണം. പണപ്പെരുപ്പത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും ആശ്വാസം വേണം. ഒരു വർഷം മുമ്പ് ബിജെപി മുഖ്യമന്ത്രിയെ മാറ്റി. ആദ്യം വിജയ് രൂപാണി. എന്തുകൊണ്ടാണ് അവർ അദ്ദേഹത്തെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നു? ഇതിനർത്ഥം വിജയ് രൂപാണിക്ക് എന്തോ കുഴപ്പമുണ്ടെന്നാണോ?" കെജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. 

"വിജയ് രൂപാണിയെ കൊണ്ടുവന്നപ്പോൾ പൊതുജനങ്ങളോട് ചോദിച്ചില്ല. ദില്ലിയിൽ നിന്നായിരുന്നു തീരുമാനം. ജനാധിപത്യത്തിൽ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത്. 2016ൽ ബിജെപി ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങൾ ജനങ്ങളോടാണ് ചോദിച്ചത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാനെ തീരുമാനിച്ചു” എഎപി നേതാവ് പറഞ്ഞു.

"ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രി. നിങ്ങളുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഞങ്ങളോട് പറയാൻ ഞങ്ങൾ പൊതുജനങ്ങളോട് ആവശ്യപ്പെടുകയാണ്" കെജ്രിവാൾ പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയാൻ 6357000360 എന്ന നമ്പർ നൽകിയിട്ടുണ്ട്. ഈ നമ്പറിൽ ന SMS അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കുകയോ വോയ്‌സ് സന്ദേശം അയയ്‌ക്കുകയോ ചെയ്യാം. aapnocm@gmail.com എന്ന ഇമെയിലും അറിയിക്കാം എന്നാണ് ആപ് പറയുന്നത്. ഈ നമ്പർ നവംബർ 3 ന് വൈകുന്നേരം 5:00 മണി വരെ പ്രവർത്തനക്ഷമമായിരിക്കും. ഫലങ്ങൾ നവംബർ 4 ന് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കുമെന്നും കെജരിവാൾ വ്യക്തമാക്കി. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം അവസാനമായിരിക്കും നടക്കുക. തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More : വമ്പൻ പദ്ധതികൾ ഗുജറാത്ത് റാഞ്ചുന്നു; പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ