സി ഐ എസ് എഫ് ഡെപ്യുട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ആകെ സുരക്ഷയുടെ ചുമതല

നാഗ്‍പൂർ: ആർ എസ് എസ് ആസ്ഥാനത്തെ സുരക്ഷ കേന്ദ്ര അർധ സൈനിക വിഭാഗം ഏറ്റെടുത്തു. നാഗ്പൂരിലെ ആസ്ഥാനത്തെ സുരക്ഷ സെപ്റ്റംബർ ഒന്നുമുതലാണ് സി ഐ എസ് എഫ് ഏറ്റെടുത്തത്. നിലവിലുള്ള സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിന് പകരം 150 സി ഐ എസ് എഫ് സംഘം ആകും സുരക്ഷ ചുമതല നിര്‍വഹിക്കുക. സി ഐ എസ് എഫ് ഡെപ്യുട്ടി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും ആകെ സുരക്ഷയുടെ ചുമതല. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് സെഡ് പ്ലസ് സുരക്ഷ നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു.

സഭയിൽ കരുത്ത് തെളിയിച്ച് ഹേമന്ത് സോറൻ; നിർണായക നീക്കം, അയോഗ്യതയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനിടെ

അതേസമയം റാഞ്ചിയിൽ നിന്നുള്ള മറ്റൊരു വാ‍ർത്ത ജാർഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് അയോഗ്യത കൽപിക്കുന്നതിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനിടെ, സഭയിൽ സർക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു എന്നതാണ്. നാല്‍പ്പത്തിയെട്ട് വോട്ട് നേടിയാണ് ഹേമന്ത സോറൻ സർക്കാർ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. 81 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 42 എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. ഇത് മറികടന്ന് 48 വോട്ടുകൾ നേടാൻ ജെഎംഎമ്മിനായി. വോട്ടെടുപ്പിനിടെ ബിജെപി എംഎല്‍എമാ‍ർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്താണ് സോറൻ വിശ്വാസ വോട്ട് ഉറപ്പാക്കിയത്. ഛത്തീസ്‍ഗഡില്‍ ആയിരുന്ന യുപിഎ എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാൻ ഇന്നലെ രാത്രിയോടെ റാഞ്ചിയില്‍ തിരിച്ചെത്തിയിരുന്നു.

അതേസമയം സോറനെ അയോഗ്യനാക്കുന്നതില്‍ ഗവർണറുടെ തീരുമാനം നീളുകയാണ്. സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന ശുപാർശ,തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഗവർണറുടെ തീരുമാനം വൈകുന്നതിൽ സർക്കാരിനും ആകാംക്ഷയുണ്ട്. ഈ സാഹചര്യത്തിലാണ് സോറൻ വിശ്വാസ വോട്ട് തേടി പിന്തുണ ഉറപ്പാക്കിയത്. 81 അംഗ നിയമസഭയിൽ ജെഎംഎം 30, കോൺഗ്രസ് 18, ആർജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്. സ്വന്തം കരിങ്കൽ ഖനിക്ക് സോറൻ ഭരണ സ്വാധീനമുപയോഗിച്ച് അനുമതി പുതുക്കിയെടുത്തെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ മുഖ്യമന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 9 എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.