ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ പത്താൻകോട്ട ഹൈവേ പൂർണ്ണമായി അടച്ചു.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വവയിലും ദോഡയിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ദോഡയിലെ ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ജമ്മുവിൽ എത്തും. കഴിഞ്ഞ പത്തു മണിക്കൂറിലേറെയായി ജമ്മു മേഖലയിലെ രണ്ടിടങ്ങളിൽ ഏറ്റുമുട്ടുൽ തുടരുകയാണ്. കത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് ഭീകരർ ഗ്രാമീണർക്ക് നേരെ വെടിവച്ചത്.

രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളിൽ നിന്നും ആയുധങ്ങളും ഒരു ലക്ഷം രൂപയും പിടികൂടി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സിആർപിഎഫ് ജവാൻ ആണ് വീരമൃത്യു വരിച്ചത്. ഇവിടെ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനായി തെരച്ചിൽ തുടരുകയാണ്. അതേസമയം പുലർച്ചയോടെയാണ് ദോഡയിൽ ഏറ്റുമുട്ടുൽ തുടങ്ങിയത്.

ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ പത്താൻകോട്ട ഹൈവേ പൂർണ്ണമായി അടച്ചു. ഇതിനിടെ റിയാസിൽ ഭീകരാക്രമണം നടത്തിയ ഒരു ഭീകരന്റെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പരിക്കേറ്റവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.