ദില്ലി കലാപം; പരീക്ഷയ്ക്ക് സ്കൂളിൽ പോയ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പൊലീസ്
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ പോയ കുട്ടി തിരികെ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.
ദില്ലി: വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന അക്രമത്തിനിടെ പരീക്ഷ എഴുതാൻ സ്കൂളിൽ പോയ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പരാതി. രണ്ട് ദിവസം മുമ്പ് ഖജുരി ഖാസ് പ്രദേശത്ത് നിന്നാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ് പറയുന്നു.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ദില്ലിയിലെ സോണിയ വിഹാറിലാണ് താസിക്കുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള സ്‌കൂളിൽ പോയ കുട്ടി തിരികെ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.
"വൈകുന്നേരം 5.20 ന് മകളെ സ്കൂളിൽ നിന്ന് തിരിച്ചുകൊണ്ട് വരേണ്ടതായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രദേശത്ത് നടന്ന അക്രമത്തിൽ ഞാൻ കുടുങ്ങിപോയി. അതിനുശേഷം എന്റെ മകളെ കാണാനില്ല,"പെൺകുട്ടിയുടെ അച്ഛൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.