തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായി ‘സിങ്കപ്പെൺ’ പ്രത്യേക ദൗത്യസേനയ്ക്ക് മുഖ്യമന്ത്രി വിജയ് തുടക്കം കുറിച്ചു. 2500 വനിതാ പോലീസുകാരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ സേന കുറ്റകൃത്യങ്ങൾ തടയാനുള്ളതാണ്. സത്യപ്രതിജ്ഞാ ദിവസം നൽകിയ വാഗ്ദാനമാണ് വിജയ് പാലിച്ചത്
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക സിങ്കപ്പെൺ ദൗത്യസേന നിലവിൽ വന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം നിർവഹിച്ചു. സിങ്കപ്പെൺ ലോഗോ പ്രകാശനം ചെയ്ത വിജയ്, സേനയ്ക്കായി പ്രത്യേകം തയാറാക്കിയ വാഹനങ്ങൾ ഓടിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്. സിങ്കപ്പെൺ സേനയിലേക്ക് ഉടൻ 2500 വനിത പൊലീസുകാരെ നിയമിക്കുമെന്നും കുറ്റകൃത്യം തടയുക ആകും ഇവരുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. ലഹരിയൊഴുക്ക് തടയുന്നതിൽ ഡി എം കെ സർക്കാർ പരാജയപ്പെട്ടത് കൊണ്ടാണ് കുറ്റകൃത്യങ്ങൾ വർധിച്ചതെന്നും വിജയ് വിമർശിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സേന നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ദിവസം വിജയ് പ്രഖ്യാപിച്ചിരുന്നു. വിജയ് യുടെ അമ്മയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
വിജയ്‌നെ വാഴ്ത്തി എൻ ഡി എ നേതാവ് അൻപുമണി രാമദാസ്
അതിനിടെ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌നെ വാഴ്ത്തി എൻ ഡി എ നേതാവ് അൻപുമണി രാമദാസ് രംഗത്തെത്തി. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ അഴിമതിയിൽ വലിയ കുറവുണ്ടായെന്നാണ് പട്ടാളി മക്കൾ കക്ഷി (പി എം കെ) അധ്യക്ഷൻ അൻപുമണി രാമദാസ് അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടി വി കെ സർക്കാരിനെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയത്. സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുമ്പോൾ തന്നെ സംസ്ഥാനത്ത് പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഉടൻ തന്നെ ജാതി സെൻസസ് നടത്താമെന്ന് മുഖ്യമന്ത്രി വിജയ് തനിക്ക് ഉറപ്പുനൽകിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം പി എം കെ അധ്യക്ഷൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

