വാക്കുപാലിച്ച് ത്രികക്ഷി സഖ്യം; മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
മഹാരാഷ്ട്രയിൽ 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു
മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ജനപ്രീയ നടപടികള്‍ തുടങ്ങി. ആദ്യ പ്രഖ്യാപനം സംസ്ഥാനത്ത് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്. സംസ്ഥാനത്ത് കര്‍ഷക മരണങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യമിട്ടുള്ള നടപടികളുണ്ടാകുമെന്ന് സഖ്യം അധികാരത്തിലേറുന്നതിന് മുമ്പെ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയിൽ 2 ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് പ്രഖ്യാപനം നടത്തിയത്. 2020 മാർച്ചോടെ തീരുമാനം നടപ്പാക്കിത്തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷക ആത്മഹത്യകൾ വ്യാപകമായ സംസ്ഥാനത്ത് കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് ത്രികക്ഷി സഖ്യത്തിന്‍റെ പൊതു മിനിമം പരിപാടിയിൽ ഉറപ്പ് നൽകിയിരുന്നു.