കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ ദില്ലിയിൽ നടക്കും. സ്ഥാപകൻ അഭിജിത് ദീപ്കേയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സിപിഐ അടക്കമുള്ള പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, ദില്ലി പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ദില്ലി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കാനിരിക്കെ ജാഗ്രത കർശനമാക്കി ദില്ലി പൊലീസ്. ഇന്ത്യയിലേക്ക് തിരിച്ചെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ വിമാനത്താവളത്തിലേക്ക് വരരുതെനന്നും സ്ഥാപകൻ അഭിജിത് ദീപ്കേ പറഞ്ഞു. സിപിഐ അടക്കം രാഷ്ട്രീയ പാർട്ടികളും പ്രമുഖരും കൂട്ടായ്മക്ക് പിന്തുണ അറിയിച്ചു.
നാളെ പാറ്റകൾ തെരുവിലിറങ്ങും, സമൂഹമാധ്യമങ്ങളിലുണ്ടാക്കിയ കോളിളക്കം പ്രതിഷേധത്തിലുമുണ്ടാകുമോയെന്നാണ് ആകാംഷ. അമേരിക്കയിൽനിന്നും പുറപ്പെട്ട സ്ഥാപകൻ അഭിജിത് ദീപ്കേ നാളെ രാവിലെ എട്ട് മണിയോടെ ദില്ലി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. ആദ്യം എല്ലാവരും വിമാനത്താവളത്തിലേക്ക് എത്തണമെന്നായിരുന്നു അഭിജിത് ആഹ്വാനം ചെയ്തിരുന്നത്, ഇതിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചതെന്നും, സുരക്ഷ കണക്കിലെടുത്ത് എല്ലാവരും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയാൽ മതിയെന്നുമാണ് അഭിജിത് ഒടുവിൽ അറിയിക്കുന്നത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ വിമാനത്താവളത്തിൽ നിന്ന് നേരെ സ്റ്റേഷനിലെത്തി അനുമതി തേടാനാണ് ശ്രമമെന്നും ദീപ്കെ അറിയിച്ചു. വിമാനത്താവളത്തിൽ തന്നെ അറസ്റ്റു ചെയ്തേക്കാമെന്നും എല്ലാം ഭരണഘടനയ്ക്ക് വിടുന്നു എന്നും അഭിജിത് പറഞ്ഞു. ജയ് ഭീം എന്ന ഹാഷ്ടാഗോടെയാണ് അഭിജിത്തിന്റെ ട്വീറ്റ്. പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് സിജെപി ആവർത്തിച്ചു. നിരവധി പ്രമുഖരും സംഘടനകളും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇടത് വിദ്യാർത്ഥി സംഘടനകളും നാളത്തെ പ്രതിഷേധത്തിന്റെ ഭാഗമാകും. സിജെപി ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും, പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനം തുടങ്ങിയതിനു സമാനമായ ദിവസമാണ് നാളെയെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. കോൺഗ്രസ് പ്രതിഷേധത്തോട് അകലം പാലിക്കുന്നത് തുടരുകയാണ്. സർക്കാരിനെ സഹായിക്കാനുള്ള നീക്കമാണോ എന്ന് നിരീക്ഷിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാളത്തെ പ്രതിഷേധത്തിനെതിരായി നൽകിയ സേവ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടന നല്‍കിയ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി തള്ളി. ആൾക്കൂട്ടം നിയന്ത്രിക്കാനുൾപ്പടെ സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. മുൻകൂർ അനുമതി വാങ്ങാതെ പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നല്കില്ലെന്നിരിക്കെയാണ് അറസ്റ്റു വരിക്കാനുള്ള ശ്രമമാകും ദീപ്കെ നടത്തുക. സാമൂഹ്യമാധ്യമങ്ങളിൽ കണ്ട യുവ പിന്തുണ പ്രതിഷേധത്തിനും ഉണ്ടാകുമോ എന്നതറിയാൻ രാഷ്ട്രീയ പാർട്ടികൾ കാത്തിരിക്കുകയാണ്.

