ടിവികെ സഖ്യമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ എൻഡിഎ അല്ലാതെ വഴിയെന്തെന്ന ചോദ്യം ഉയരുന്നുണ്ട് എം കെ സ്റ്റാലിൻ്റെ പാർട്ടിയിൽ. വൈഎസ്ആർസിപിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഡിഎംകെയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് കോൺഗ്രസ്.
ചെന്നൈ: ഇന്ത്യ സഖ്യ യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയുടെ അടുത്ത നീക്കങ്ങളിൽ ആകാംക്ഷയേറി. ഇന്ത്യ സഖ്യത്തിൽ സജീവമാകാൻ തൃണമൂൽ ശ്രമിക്കുമ്പോൾ ബിജെപി പാളയത്തിലേക്ക് കൂടുമാറണോയെന്നതിൽ രണ്ട് തട്ടിലാണ് ഡിഎംകെ. എന്നാൽ, വൈഎസ്ആർസിപിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഡിഎംകെയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് കോൺഗ്രസ്.
പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസിനൊപ്പം ഒരു യോഗത്തിനുമില്ലെന്ന വാശിയിലാണ് ഡിഎംകെ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ടിവികെ സഖ്യമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ എൻഡിഎ അല്ലാതെ വഴിയെന്തെന്ന ചോദ്യം ഉയരുന്നുണ്ട് എം കെ സ്റ്റാലിൻ്റെ പാർട്ടിയിൽ. ലോക്സഭയിൽ ഇരുപത്തി രണ്ടും രാജ്യസഭയിൽ എട്ടും എംപിമാരുള്ള ഡിഎംകെയുടെ പിന്തുണ ഭരണഘടനാഭേദഗതി ആവശ്യമായ ഘട്ടങ്ങളിൽ ബിജെപിക്ക് നേട്ടമാകും. എന്നാൽ, ബിജെപി ബന്ധം തമിഴ്നാട്ടിൽ ബാധ്യതയാകുമെന്ന് ഉറപ്പായതിനാൽ പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയ്ക്കുളള സാധ്യത പരിശോധിക്കാനും ഡിഎംകെ ലക്ഷ്യമിടും. എസ്പി, ആർജെഡി പാർട്ടികളിലാണ് സ്റ്റാലിൻ്റെ പ്രതീക്ഷ.
കോൺഗ്രസ് ഇല്ലാതെ ഇന്ത്യ സഖ്യമില്ലെന്ന മാണിക്കം ടാഗോറിൻ്റെ പ്രതികരണം ഡിഎംകെയ്ക്കുള്ള മുന്നറിയിപ്പാണ്. ബിജെപിയുടെ ബി ടീമായി നിന്ന് ഒടുവിൽ സഖ്യകക്ഷികളെ കിട്ടാതെ അലയുന്ന വൈഎസ്ആർസിപിയുടെ അവസ്ഥ ഓർമ്മിപ്പിക്കുന്ന കോൺഗ്രസ് മൂന്നാം മുന്നണിക്ക് പ്രസക്തി ഇല്ലെന്നും വാദിക്കുന്നു.

