വിവാഹം കഴിഞ്ഞിട്ട് വെറും ആറ് മാസം. ഭർതൃ പീഡനം സഹിക്കാനാവാതെ സ്വകാര്യ കോളജ് അധ്യാപിക ജീവനൊടുക്കി.

വിജയവാഡ: ഗാർഹിക പീഡനത്തെ കുറിച്ച് കുറിപ്പെഴുതി വച്ച് 24കാരി ആത്മഹത്യ ചെയ്തു. സ്വകാര്യ കോളജിലെ അധ്യാപികയായിരുന്ന ശ്രീവിദ്യയാണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 'ഇത്തവണ നിനക്ക് രാഖി കെട്ടാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല' എന്ന് സഹോദരന് കുറിപ്പെഴുതി വച്ചാണ് ശ്രീവിദ്യ ജീവനൊടുക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ആറ് മാസം മുൻപാണ് ശ്രീവിദ്യയും വില്ലേജ് സർവേയറായ രാംബാബുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ മുതൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശ്രീവിദ്യ കുറിപ്പിൽ വിശദീകരിച്ചു. രാംബാബു മദ്യപിച്ച് വീട്ടിൽ വരാറുണ്ടായിരുന്നെന്നും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്നും ശ്രീവിദ്യ എഴുതി. തന്നെ ഒന്നിനും കൊള്ളാത്തവൾ എന്ന് മറ്റൊരു സ്ത്രീയുടെ മുന്നിൽ വെച്ച് പരിഹസിച്ചു. തല കട്ടിലിൽ ഇടിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

തുടർച്ചയായ പീഡനങ്ങളിൽ മനംനൊന്താണ് താൻ ഈ കടുംകൈ ചെയ്യുന്നതെന്നും ശ്രീവിദ്യ എഴുതി. ശ്രീവിദ്യയുടെ മരണത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)