യാത്രവിലക്കിനെതിരെ ഇന്‍റിഗോയ്ക്ക് കുനാലിന്റെ നോട്ടീസ്; 25 ലക്ഷം നഷ്ടപരിഹാരം വേണം, മാപ്പ് പറയണം
ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഹാസ്യകലാകാരന്‍ കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന പേരില്‍ ഇന്‍റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി ഹാസ്യ കലാകാരന്‍ കുനാൽ കമ്ര. വിമാനയാത്ര വിലക്കിനെതിരെ കുനാൽ കമ്ര ഇൻഡിഗോ എയർലൈൻസിനു വക്കീൽ നോട്ടീസ് അയച്ചു
25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യം യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കമ്പനിയോട് കമ്ര നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഇന്‍റിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ അടക്കം നാല് എയര്‍ലൈന്‍ കമ്പനികളും കുനാലിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയിരുന്നു. നേരത്തെ കുനാല്‍ കമ്രയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇതില്‍ അന്ന് ഇന്‍റിഗോ വിമാനം പറത്തിയ പൈലറ്റും ഉള്‍പ്പെടും.
കുനാല്‍ കംറയെ വിലക്കിയതിനെതിരെ വിമാനക്കമ്പനിക്ക്, കുനാലും അര്‍ണബും സംഭവ സമയം യാത്ര ചെയ്ത വിമാനത്തിലെ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ രോഹിത് മതേതി കത്ത് നല്‍കിയിരുന്നു. കുനാലിനെ പിന്തുണയ്ക്കുന്നതും ഇന്‍റിഗോയുടെ നടപടിയെ തള്ളുന്നതുമാണ് ആ കത്ത്. ഇതില്‍ ക്യാപ്റ്റന് നന്ദി അറിയിച്ചിരിക്കുകയാണ് കുനാല്‍ ഇപ്പോള്‍. 'ക്യാപ്റ്റന്‍ രോഹിത്ത് മതേതിയെ അഭിവാദ്യം ചെയ്യുന്നു'വെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ കുനാല്‍ കമ്രക്ക് പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത് എത്തിയിരുന്നു. താനുമൊന്നിച്ചാണ് യാത്ര ചെയ്യേണ്ടി വന്നിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ അര്‍ണബിന് നേരിടേണ്ടി വരുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അയാളെ കാണുന്നത്. തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളത്. അര്‍ണബിനെ 'ലോര്‍ഡ് ഭൗ ഭൗ' എന്നാണ് കട്ജു അഭിസംബോധന ചെയ്തിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഹാസ്യകലാകാരന്‍ കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു.
കുനാല്‍ അര്‍ണബിനെ ഭീരുവെന്നും വിളിച്ചു.
രോഹിതിന്‍റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയായിരുന്നു കുനാല്‍ അര്‍ണബിനെ ചോദ്യം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ, സ്പൈസ്ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു.
ഇത്തരത്തിലുള്ള യാത്രക്കാർക്ക് എതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് എയർലൈൻസുകളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു. കുനാല്‍ കമ്രയെ വിലക്ക് അര്‍ണബ് എത്രത്തോളം ഭീരുവാണ് എന്നതിന്‍റെ തെളിവാണെന്ന് ജെഎന്‍യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു.