Asianet News MalayalamAsianet News Malayalam

കൊവിഡ് മരണത്തിലെ സഹായധനം: നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ; സാമ്പത്തിക ബാധ്യത കണ്ട് തലയൂരി കേന്ദ്രം

നാല് ലക്ഷം രൂപ വീതം സഹായ ധനമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പക്ഷേ പ്രധാനപ്പെട്ട കാര്യം നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കേന്ദ്രം തലയൂരിയിരിക്കുന്നുവെന്നതാണ്.

Compensation for Covid deaths  payment of 50,000 each as ex gratia kin of those who died of COVID-19
Author
New Delhi, First Published Sep 23, 2021, 7:39 AM IST

ദില്ലി: ഭീമമായ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ടാണ് കൊവിഡ് മരണത്തിലെ സഹായധനം നല്‍കുന്നതിലെ ഉത്തരവാദിത്തം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്ര നിലപാടിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത് വരാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായ ധനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പൊതു താല്‍പര്യ ഹര്‍ജിയാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്

നാല് ലക്ഷം രൂപ വീതം സഹായ ധനമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പക്ഷേ പ്രധാനപ്പെട്ട കാര്യം നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കേന്ദ്രം തലയൂരിയിരിക്കുന്നുവെന്നതാണ്. സംസ്ഥാനങ്ങള്‍ തന്നെ ഇതിനുള്ള തുക കണ്ടെത്തണം. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്താണ് കേന്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്തുകൊണ്ടായിരിക്കാം ഈ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം തലയൂരിയത്. മഹാമാരി പൊട്ടിപുറപ്പെട്ടത് മുതല്‍ കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 4. 45 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. മരിച്ച ഒരോ ആള്‍ക്കും അന്‍പതിനായിരം രൂപ വീതം കണക്കാക്കിയാല്‍ രണ്ടായിരത്തി ഇരുനൂറ് കോടിയിലധികം രൂപയുടെ ബാധ്യത കേന്ദ്രത്തിനുണ്ടാകും
ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കാനുള്ള വിമുഖത മൂലമാണ് കേന്ദ്രം ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്

കേരളത്തിലേക്ക് വന്നാല്‍ ഇരുപത്തിനാലായിരത്തി മുപ്പത്തിയൊന്‍പത് പേര്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. അങ്ങനെയെങ്കില്‍ നൂറ്റി ഇരുപത് കോടിയോളം രൂപയുടെ ബാധ്യതയാകും സംസഥാന സര്‍ക്കാരിനുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇത്രയും തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്താനാകുമോയെന്നതാണ് ചോദ്യം

കേന്ദ്രം പിന്തുണ ഇക്കാര്യത്തില്‍ വേണമെന്ന് കേരളം വ്യക്തമാക്കുമ്പോള്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ത്തേക്കാം. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളും ദില്ലിയും ഇതിനോടകം സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ നാല് ലക്ഷം രൂപയും, മധ്യപ്രദേശ് ഒരു ലക്ഷം രൂപയും, ദില്ലി അന്‍പതിനായിരം രൂപയുമാണ് പ്രഖ്യാപിച്ചത്. കേന്ദ്ര നിര്‍ദ്ദേശം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി നിലപാടും നിര്‍ണ്ണായകമാണ്. എന്തായാലും നഷ്ടപരിഹാരമെന്നത് യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകള്‍ ഇനിയുമുണ്ടെന്ന് വ്യക്തം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios