സംഘടന സംവിധാനത്തിൽ വലിയ പിഴവുണ്ടായി. ഉള്‍പ്പാര്‍ട്ടി പോര്  ജനങ്ങൾക്കിടയിൽ ചർച്ചയായെന്നും സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി

ദില്ലി: തെരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബ് (Punjab) കോൺഗ്രസിൽ (Congress)പൊട്ടിത്തെറി. കോൺഗ്രസിലെ ഉൾപാർട്ടി പോരാണ് ഇത്രയും വലിയ തോൽവിക്ക് കാരണമെന്ന് തുറന്നടിച്ച് സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഛന്നിയെ മുൻനിർത്തിയുള്ള പരീക്ഷണം പരാജയപ്പെട്ടെന്നും ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് പുനസംഘടന നടത്തണമെന്നും ജി എസ് ബാലി ആവശ്യപ്പെട്ടു. സംഘടന സംവിധാനത്തിൽ വലിയ പിഴവുണ്ടായി. ഉള്‍പ്പാര്‍ട്ടി പോര് ജനങ്ങൾക്കിടയിൽ ചർച്ചയായി. ഹൈക്കമാൻഡ് നേരിട്ട് ഇടപ്പെട്ട് പുനസംഘടന നടത്തണം ഇല്ലെങ്കിൽ സംസ്ഥാനത്ത് കോൺഗ്രസ് തകരും. ഛന്നിയിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ എത്തിയില്ല. അച്ചടക്കത്തിൻ്റെ പ്രശ്നങ്ങളുണ്ടായി, ഇത് തിരിച്ചടിയായി. കെ സി വേണുഗോപാൽ ഉൾപ്പടെ നേതാക്കൾ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തണം. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും ജി എസ് ബാലി പറഞ്ഞു. 

  • പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചാണ് പഞ്ചാബില്‍ എ എ പി അധികാരത്തിൽ എത്തുന്നത്. സംസ്ഥാനത്തെ സമസ്ത മേഖലകളിലും ആപ്പിൻ്റെ മുന്നേറ്റമാണ് കണ്ടത്. മൂന്ന് മേഖലകളിലും എ എ പി ഭൂരിപക്ഷ സീറ്റുകളും നേടി. ആപ്പിൻ്റെ തേരോട്ടത്തിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു. ശിരോമണി അകാലിദളും അപ്രസക്തമായി. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പ്രമുഖ നേതാക്കളും അമരീന്ദ്ര സിങും പരാജയപ്പെട്ടു.

കോൺഗ്രസിൻ്റെയും ശിരോമണി അകാലിദളിൻ്റെയും പരമ്പരാഗത വോട്ടുകളിലും ആം ആദ്മി പാര്‍ട്ടി വിള്ളൽ വീഴ്ത്തി. എല്ലാ പാർട്ടികളിലെയും വലിയ നേതാക്കളെയും എ എ പി സ്ഥാനാർത്ഥികൾ തറപറ്റിച്ചു. മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിയെ ചാംകൂർ സാഹിബിലും ബദൗറിലും വീഴ്ത്തിയത് എ എ പി സ്ഥാനാർത്ഥികളാണ്. താര പോരാട്ടം നടന്ന അമൃത്സർ ഈസ്റ്റിൽ നവജ്യോത്സിങ്ങ് സിനെയും ബിക്രം മജീതിയയെയും തോൽപിച്ചത് സമൂഹിക പ്രവർത്തക ജീവൻ ജ്യോത് കൗറാണ്. ശിരോമണി അകാലിദൾ നേതാക്കളായ പ്രകാശ് സിങ്ങ് ബാദലും സുഖ്ബീർ സിങ് ബാദലിനും അടപതറിയത് എ എ പി യുടെ സാധാരണക്കാരായ സ്ഥാനാർത്ഥികളോടാണ്. കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം മത്സരിച്ച ക്യാപ്റ്റൻ സിങ്ങിനും സ്വന്തം തട്ടകത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 

ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ഛന്നിയെ മുൻനിർത്തി നടത്തിയ പരീക്ഷണവും കോൺഗ്രസിനെ തുണച്ചില്ല. പാർട്ടിയിലെ ഉൾപ്പോരും വടംവലിയും പ്രചാരണത്തിലെ ഏകോപനവും വീഴ്ച്ചകളായപ്പോൾ പഞ്ചാബിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചോദിച്ച ആം ആദ്മി പാർട്ടിക്ക് വോട്ട് കുത്തി. ശിരോമണി അകാലിദളിന് സ്വന്തം ശക്തികേന്ദ്രങ്ങൾ കൂടിയാണ് ഈ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. പ്രമുഖ നേതാക്കളുടെ തോൽവി അകാലിദളിൽ ഭിന്നസ്വരം ഉയരാൻ കാരണമാകും. മാത്സാ മേഖലയിലെ തോൽവി അകാലിദളിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മത സമുദായിക ഘടകങ്ങൾക്കപ്പുറം പഞ്ചാബ് വോട്ട് നൽകി എന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധയേമാക്കുന്നത്.