കർഷക സമരം തുടരുന്ന സിംഘുവിൽ സംഘർഷം; ബിജെപി അനൂകൂലികളാണ് പ്രശ്നമുണ്ടാക്കിയതെന്ന് കിസാൻ മോർച്ച
ബിജെപി അനൂകൂല കർഷക സംഘടനയായ ഹിന്ദ് മസ്ദൂർ കിസാൻ സമിതിയുടെ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് കിസാൻ മോർച്ച ആരോപിച്ചു. നിഹാങ്കുകൾ കൊല്ലപെടുത്തിയ ലഖ്ബീർ സിങ്ങിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം.
ദില്ലി: കർഷക സമരം തുടരുന്ന സിംഘു അതിർത്തിയിൽ സംഘർഷം ഉണ്ടായി. ഒരു സംഘം ആളുകൾ സമരവേദിയിലെ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പൊലീസ് ലാത്തി വീശിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞു.
ബി ജെ പി അനൂകൂല കർഷക സംഘടനയായ ഹിന്ദ് മസ്ദൂർ കിസാൻ സമിതിയുടെ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് കിസാൻ മോർച്ച ആരോപിച്ചു. നിഹാങ്കുകൾ കൊല്ലപെടുത്തിയ ലഖ്ബീർ സിങ്ങിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
അതിനിടെ, പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി നാളെ കൂടിക്കാഴ്ച നടത്തും. കര്‍ഷക സമരം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ചര്‍ച്ചയെന്ന് സൂചനയുണ്ട്. അമരീന്ദര്‍സിംഗിനൊപ്പം കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചില വിദഗ്ധരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കോണ്‍ഗ്രസിനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടാം തവണയാണ് അമരീന്ദര്‍സിംഗ് ദില്ലിയിലെത്തി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ അമരീന്ദര്‍സിംഗ് നീക്കം നടത്തുന്നുണ്ട്. കഴിഞഞ ദിവസം സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി അമരീന്ദര്‍സിംഗ് അറിയിച്ചിരുന്നു.