ഐഎസ്എഫ് സഖ്യത്തെ ചൊല്ലി പശ്ചിമബംഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി
സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാൾ പി സി സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറയുന്നു. എന്നാൽ, കോൺഗ്രസിന്റെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് ഈ സഖ്യമെന്ന് ആനന്ദ് ശർമ്മ പറയുന്നു.
ദില്ലി: അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബംഗാൾ കോൺഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാൾ പി സി സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറയുന്നു. എന്നാൽ, കോൺഗ്രസിന്റെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് ഈ സഖ്യമെന്ന് ആനന്ദ് ശർമ്മ പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് മുതിർന്ന കോൺഗ്രസ് നേതാവും തിരുത്തൽവാദികളിൽ പ്രമുഖനുമായ ആനന്ദ് ശർമ്മ ഐഎസ്എഫുമായുള്ള സഖ്യത്തെ എതിർത്ത് രംഗത്തുവന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഐഎസ്എഫ് രൂപീകരിച്ചത്. ഹൂഗ്ലിയിൽ പള്ളിയിലെ പുരോഹിതനായ അബ്ബാസ് സിദ്ദിഖിയാണ് ഈ പാർട്ടി രൂപീകരിച്ചത്. ഇവർ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു വർഗീയപാർട്ടിയാണ്. വർഗീയ പാർട്ടികളുമായി കോൺഗ്രസ് ഒരു തരത്തിലും സഖ്യത്തിലേർപ്പെടാൻ പാടില്ല. കേരളത്തിൽ ഇപ്പോൾ മുസ്ലീംലീഗുമായി സഖ്യമുണ്ട്. അസമിൽ എഐയുഡിഎഫുമായി സഖ്യമുണ്ട്. അവിടെയൊക്കെ കോൺഗ്രസ് പ്രവർത്തക സമിതിയുടെ അംഗീകാരത്തോട് കൂടിയാണ് സഖ്യത്തിലേർപ്പെട്ടത്. അവിടെയൊക്കെ പാർട്ടികളുടെ മതേതര കാഴ്ചപ്പാടും കോൺഗ്രസ് തിരിച്ചറിഞ്ഞതാണെന്നും ആനന്ദ് ശർമ്മ പറഞ്ഞിരുന്നു.