നടക്കുന്നത് പ്രോട്ടോക്കോൾ ലംഘനമെന്ന് കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉദ്ഘാടനത്തിന് ക്ഷണക്കത്തയപ്പിച്ചത് ലോക് സഭ സ്പീക്കറെ കൊണ്ടാണ്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നോക്കുകുത്തിയാക്കിയെന്നും ആക്ഷേപമുണ്ട്.
ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനം വിവാദത്തിലേക്ക്. സഭാനാഥനായ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി. ദളിതയായ രാഷ്ട്രപതിയെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയാണെന്നും , പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു
വരുന്ന ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മോദിയുടെ പൊങ്ങച്ച പ്രോജക്ടെന്ന് നേരത്തെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കായി രാഷ്ട്രപതിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ശക്തമാക്കുകയാണ്. സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്.പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമനിര്‍മ്മാണത്തിന്‍റെ തലവനായ രാഷ്ട്രപതിയാണ് സ്വഭാവികമായും ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് ചടങ്ങിലേക്ക് ക്ഷണമില്ല. പകരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് അവസരം ഒരുക്കാനായി പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
പാര്‍ലമെന്‍റിന്‍റെ തറക്കല്ലിടല്‍ ചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. ഭൂമിപൂജ നടത്തി തറക്കില്ലിട്ടത് പ്രധാനമന്ത്രിയായിരുന്നു.പാര്‍ലമെന്‍റിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭം അനാച്ഛാദനം ചെയ്തതും മോദി. രാഷ്രീയ നേട്ടത്തിന് ആര്‍എസ്എസും ബിജെപിയും പാര്‍ലമെന്‍റിനെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം കടുപ്പിക്കുകയാണ്. സവര്‍ക്കര്‍ ജയന്തി ദിനം ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നും വിമര്‍ശനമുയരുന്നു. ദളിതായ രാഷ്ട്രപതിയെ അവഗണിച്ചെന്ന ആക്ഷേപം കടുപ്പിച്ചും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം
