''കൊവിഡ് തടയുന്നതിൽ ലോക്ക് ഡൗൺ പരാജയം': കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ അടച്ചുപൂട്ടലിന് എതിരാണെന്ന സൂചനകൂടിയാണ് രാഹുൽ നൽകുന്നത്. എല്ലാ മേഖലകളും തുറക്കാണമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആവശ്യപ്പെടുന്നത്.
ദില്ലി: പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ 24 മണിക്കൂറിലും ഏഴായിരം വരെ വര്‍ദ്ധനവും മരണനിരക്ക് 150-ൽ കൂടുതലാവുകയും ചെയ്യുമ്പോൾ ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ കുറച്ചുകൂടി കര്‍ശനമാക്കേണ്ടിവരുമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന. ട്രെയിൻ, വിമാന സര്‍വ്വീസുകൾ കൂടി തുടങ്ങിയിരിക്കേ രോഗവ്യാപനതോത് ഇനിയും കൂടാം.
അതിനാൽ അഞ്ചാംഘട്ടത്തിൽ കൂടുതൽ ഇളവ് ആലോചിക്കാൻ തടസ്സമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാൽ ലോക്ഡൗണ്‍ നീട്ടിയത് കൊണ്ട് രോഗവ്യാപനം തടയാനാകില്ലെന്ന വിമര്‍ശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നില്ലെന്നും രാഹുൽ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ അടച്ചുപൂട്ടലിന് എതിരാണെന്ന സൂചനകൂടിയാണ് രാഹുൽ നൽകുന്നത്. എല്ലാ മേഖലകളും തുറക്കാണമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആവശ്യപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയര്‍ത്തി മറ്റ് പ്രതിപക്ഷ പാര്‍ടികളും സര്‍ക്കാരിനെതിരെ തിരിയുകയാണ്. മോദി സര്‍ക്കാരിന്‍റെ ഒന്നാംവാര്‍ഷികാഘോഷം വെര്‍ച്വൽ സംവിധാനത്തിലൂടെ നടത്താനുള്ള ആലോചനകൾക്കിടെയാണ് രോഗവ്യാപനം പ്രതിപക്ഷ പാര്‍ട്ടികൾ സര്‍ക്കാരിനെതിരെ ആയുധമാക്കുന്നത്.