ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജെന്റർ റെസ്പോൺസീവ് ഗവേണൻസ് (Gender-Responsive Governance) വിഷയത്തിലുള്ള ദ്വിദിന ശില്പശാല കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധിച്ച് ബഹിഷ്കരിച്ചു
ദില്ലി: ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിച്ച ജെന്റർ റെസ്പോൺസീവ് ഗവേണൻസ് (Gender-Responsive Governance) വിഷയത്തിലുള്ള ദ്വിദിന ശില്പശാല കോൺഗ്രസ് പ്രതിനിധികൾ പ്രതിഷേധിച്ച് ബഹിഷ്കരിച്ചു. വനിതാ സംവരണ നിയമത്തിന്റെ ഭാവിയും ഡീലിമിറ്റേഷനും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ ചർച്ച അനുവദിക്കാത്തതും, പരിപാടിയെ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്കുള്ള വേദിയാക്കുന്നതുമാണ് പ്രതിഷേധത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഡീലിമിറ്റേഷൻ സംബന്ധിച്ച് ബിന്ദു കൃഷ്ണ ചോദ്യം ഉന്നയിച്ചപ്പോൾ ഹരിയാനയിൽ നിന്നുള്ള ബിജെപി പ്രതിനിധി “ഇന്ത്യയുടെ ഭാഷ ഹിന്ദിയാണ്” എന്ന് പറഞ്ഞ് ഇടപെട്ടെന്നും, വിഷയത്തിൽ ചർച്ച അനുവദിച്ചില്ലെന്നും എംഎൽഎമാർ ആരോപിച്ചു. തുടർന്ന് ബിജെപി പ്രതിനിധികൾ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചെങ്കിലും വനിതാ കമ്മീഷൻ അത് നിയന്ത്രിക്കാൻ തയ്യാറായില്ലെന്നും എംഎൽഎമാർ വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് ഭരണഘടനയെയും രാജ്യത്തിന്റെ വൈവിധ്യത്തെയും സംരക്ഷിക്കണമെന്ന മുദ്രാവാക്യങ്ങളുമായി കോൺഗ്രസ് സംഘം പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി.


