ആരോപണത്തിന് ആധാരമായി സ്മൃതി ഇറാനി പറയുന്ന സ്ഥലം വാങ്ങിയത് 2008ലാണ്. ഹരിയാനയില്‍ ഹസന്‍പൂര്‍ പാല്‍വരില്‍ 6.4 ഏക്കര്‍ സ്ഥലം വാങ്ങിയത് 26 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയാണ്.

ദില്ലി: സ്മൃതി ഇറാനിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. ആരോപണം സര്‍ക്കാരിന്റെ വിവിധ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണെന്നും മോദിയെ രക്ഷിക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് വക്താവ് വിശദമാക്കി. 

ആരോപണത്തിന് ആധാരമായി സ്മൃതി ഇറാനി പറയുന്ന സ്ഥലം വാങ്ങിയത് 2008ലാണ്. ഹരിയാനയില്‍ ഹസന്‍പൂര്‍ പാല്‍വരില്‍ 6.4 ഏക്കര്‍ സ്ഥലം വാങ്ങിയത് 26 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയാണ്. നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ അടച്ച ശേഷമായിരുന്നു ഈ ഇടപാടെന്നും കോണ്‍ഗ്രസ് വിശദമാക്കുന്നു. 

തൊഴിലില്ലായ്മ ഉൾപ്പടെ ഉള്ള അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങളിലൂടെ സ്മൃതി ശ്രമിക്കുന്നത്. മോദിക്കെതിരായ ആരോപണങ്ങള്‍ക്കെതിരെ കവചം തീര്‍ക്കുകയാണ് സ്മൃതിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. 

പ്രവാസി വ്യവസായി സി സി തമ്പി, ആയുധ ഇടപാടുകാരൻ സഞ്ജയ് ബണ്ഡാരിയുമായി രാഹുലിനും വാദ്രക്കും അടുത്ത ബന്ധമെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. തമ്പിക്കെതിരെയും ബണ്ഡാരിക്കെതിരെയുമുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിൽ വാദ്രയ്ക്കും, രാഹുലിനുമുള്ള ബന്ധങ്ങൾ എൻഫോഴ്സ്മെന്റ് കണ്ടെത്തിയെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു.