മിസോറാമിൽ ഒരു മണ്ഡലം ഒഴിച്ചിട്ട് കോൺഗ്രസ്, 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു
മിസോറം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ലാൽ സോത്തയടക്കമുള്ളവർ പട്ടികയിൽ ഇടം പിടിച്ചു

ദില്ലി: മിസോറാമിൽ ഒരു മണ്ഡലം ഒഴിച്ച് ബാക്കി 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ലാൽ സോത്തയടക്കമുള്ളവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. മിസോറം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നി 5 സംസ്ഥാനങ്ങളിലേക്ക് നവംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെയുള്ള പാർട്ടികൾ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതേസമയം അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. മധ്യപ്രദേശില്‍ 144 സീറ്റുകളിലും ഛത്തീസ്ഗഡില്‍ 30 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലുമാണ് കോണ്‍ഗ്രസ് ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ചിന്ദ്വാരയില്‍നിന്നായിരിക്കും മത്സരിക്കുക. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡി കോടങ്കലില്‍ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയില്‍ നടനായ വിക്രം മസ്താലിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
Read More: നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികുമായി കോണ്‍ഗ്രസ്
എന്നാൽ രാജസ്ഥാനിലെ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.