കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജിതിൻ പ്രസാദയ്ക്കായിരുന്നു ബംഗാളിൽ കോൺഗ്രസിന്റെ ചുമതല. നേരത്തെ കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി–23 ഗ്രൂപ്പിലും ജിതിൻ പ്രസാദയുണ്ടായിരുന്നു.
ദില്ലി: എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദില്ലി ആസ്ഥാനത്തെത്തിയ അദ്ദേഹം കേന്ദ്ര മന്ത്രി പീയുഷ് ഗോയലിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജിതിൻ പ്രസാദയ്ക്കായിരുന്നു ബംഗാളിൽ കോൺഗ്രസിന്റെ ചുമതല. യു.പി.എ സർക്കാറിൽ സ്റ്റീൽ, പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിലെ യുവ നേതാക്കളിൽ പ്രമുഖനായ അദ്ദേഹം രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻമാരിൽ ഒരാളായാണ് പാർട്ടിക്കുള്ളിലും അറിയപ്പെട്ടിരുന്നത്. നേരത്തെ കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി–23 ഗ്രൂപ്പിലും ജിതിൻ പ്രസാദയുണ്ടായിരുന്നു.
യുപിയുടെ വികസത്തിനാണ് ബിജെപിയിൽ എത്തിയതെന്ന് വിശദീകരിച്ച ജിതിൻ പ്രസാദ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമാണിതെന്നും കൂട്ടിച്ചേർത്തു. ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്ത മോദിക്കും അമിത് ഷായ്ക്കും അദ്ദേഹം നന്ദിയറിയിച്ചു. യുപിയുടെ ഉന്നതിയ്ക്കായി പ്രവർത്തിച്ച നേതാവാണ് ജിതിൻ പ്രസാദയെന്നും അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് കരുത്തു പകരുമെന്നും പീയുഷ് ഗോയലും പ്രതികരിച്ചു.