മൂന്ന് മാസത്തെ തടവിന് ശേഷം മന്ത്രി പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം. ജെപിസിയിൽ നിന്നും കോൺഗ്രസ്  വിട്ട് നിന്നേക്കും

ദില്ലി : 3 മാസം തടവിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവർക്ക് പദവി നഷ്ടമാകുന്ന ബിൽ പരിഗണിക്കുന്ന ജെപിസിയിൽ കോൺഗ്രസും ചേർന്നേക്കില്ല. വിട്ടു നിൽക്കാനാണ് സാധ്യതയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. നേരത്തെ തന്നെ ഈ വിഷയത്തിൽ ജെപിസിയോട് സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും. ഇന്ത്യ സഖ്യം പൂർണ്ണമായി വിട്ടുനിന്നാൽ ജെപിസിയിൽ എതിർപ്പ് ഉയരില്ലെന്ന് വരുമെന്നും അതിനാൽ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തണമെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്. പാർലമെന്റിൽ ബില്ലിനെ അതി ശക്തമായി എതിർത്തത് ടിഎംസിയായിരുന്നു. ആം ആദ്മി പാർട്ടിയും ജെപിസിയിൽ ഉണ്ടാകില്ലെന്ന നിലപാടിലാണ്.

അമിത് ഷായുമായി പ്രതിപക്ഷം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജെപിസി രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ, ഇത് ശരിയായ സമീപനമല്ലെന്നാണ് ടി.എം.സി നിലപാട്. സർക്കാർ ബില്ല് പാസാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ എതിർക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്നും, അത്തരമൊരു സാഹചര്യത്തിൽ ജെ.പി.സി.യുമായി സഹകരിക്കുന്നത് ബില്ലിന് നിയമസാധുത നൽകുന്നതിന് തുല്യമാകുമെന്നും ടി.എം.സി. ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ അവർക്ക് പദവി നഷ്ടമാകുന്നതാണ് അമിത് ഷാ സഭയിൽ അവതരിപ്പിച്ച പുതിയ ബില്ല്. കുറ്റകൃത്യത്തിൻ്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ട് തുടർച്ചയായി 30 ദിവസത്തേക്ക് കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ, 31-ാം ദിവസം അവർക്ക് അവരുടെ പദവി നഷ്ടപ്പെടും. നിയമം നിലവിൽ വന്നാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതിനു മുൻപേ തന്നെ പദവി നഷ്ടമാകുമെന്നതാണ് ബില്ലിന്റെ പ്രത്യേകത. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, ഒരു എം.പി.യോ എം.എൽ.എ.യോ രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അവരുടെ പദവി നഷ്ടമാകൂ. പുതിയ ബിൽ നിയമമായാൽ എളുപ്പത്തിൽ ബിജെപി ഇതര പാർട്ടികളുടെ ഭരണാധികാരികളെ ഭരണത്തിൽ നിന്നും മാറ്റാൻ കഴിയുമെന്നും ഇതാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.