എഞ്ചിനീയറുടെ ദേഹത്ത് ചളി കോരിയൊഴിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംഎല്‍എയും അനുയായികളും പാലത്തോട് ചേര്‍ത്ത് കെട്ടുകയും  ചെയ്തു.

മുംബൈ: റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന് എഞ്ചിനീയറുടെ ദേഹത്ത് കോണ്‍ഗ്രസ് എംഎല്‍എയും അനുയായികളും ചളി കോരിയൊഴിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണേയുടെ മകന്‍ നിതീഷ് റാണേയും സംഘവുമാണ് എഞ്ചിനിയറുടെ ദേഹത്ത് ചളി കോരിയൊഴിച്ചത്. മുംബൈ ഗോവ ഹൈവേയിലെ കന്‍കവാലിക്ക് അടുത്തുള്ള ഒരു പാലത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. എഞ്ചിനീയറുടെ ദേഹത്ത് ചളി കോരിയൊഴിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംഎല്‍എയും അനുയായികളും പാലത്തോട് ചേര്‍ത്ത് കെട്ടുകയും ചെയ്തു.

കനകാവ്ലിയിലെ റോഡിന്‍റെ ശോചനീയാവസ്ഥ നേരിട്ടറിയാന്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്‍റിനും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയ എംഎല്‍എ റോഡിന്‍റെ നിലവിലെ സ്ഥിതി കണ്ട് എഞ്ചിനിയര്‍ പ്രകാശ് ഷെദേക്കറോട് കയര്‍ത്ത് സംസാരിച്ചു. എങ്ങനെയാണ് ജനങ്ങള്‍ മണ്ണും ചെളിയും കുഴിയും നിറഞ്ഞ ഈ റോഡിലൂടെ ദിവസവും യാത്ര ചെയ്യേണ്ടതെന്ന് ചോദിച്ച എംഎല്‍എ, ജനങ്ങള്‍ ദിവസവും അനുഭവിക്കുന്ന അവസ്ഥ എഞ്ചിനിയറും മനസിലാക്കണമെന്ന് പറഞ്ഞ് ചെളിവെള്ളം ഷെദേക്കറുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. 

''ജനങ്ങള്‍ ഇത് ദിവസവും സഹിക്കുന്നു. ഇപ്പോള്‍ നിങ്ങളും അത് അനുഭവിക്കണം...'' എന്ന് എംഎല്‍എ ആക്രോശിച്ചു. ചില സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെളിയില്‍ കുളിച്ചുനില്‍ക്കുന്ന എഞ്ചിനിയറെ പിടിച്ച് റോഡിന്‍റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാന്‍ ചെളിയിലൂടെ നടത്തി. എഞ്ചിനിയറെ ചെളിയില്‍ കുളിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. എംഎല്‍എയുടെ നടപടിയില്‍ സമ്മിശ്ര പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നത്. ചിലര്‍ പിന്തുണച്ചപ്പോള്‍ മറ്റുചിലര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചു.

ഇന്‍ഡോറില്‍ നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തിൽ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേയാണ് മറ്റൊരു ഉദ്യോഗസ്ഥന് നേരെ മഹാരാഷ്ട്രയില്‍ ആക്രമണം. അനധികൃത കയ്യേറ്റം തടയാന്‍ എത്തിയ സംഘത്തോട് തട്ടിക്കയറിയ ആകാശ് അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങൾ ഉത്തരവാദിയായിരിക്കും എന്ന് ആക്രോശിക്കുകയായിരുന്നു. അൽപസമയത്തിനകം തർക്കം ആക്രമണമായി മാറുകയും ആകാശ് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലുകയുമായിരുന്നു. "എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ എന്താണ് ചെയ്തതെന്ന് തന്നെ ഓർമയില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം" - ആക്രമണത്തിന് ശേഷം ആകാശ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 

Scroll to load tweet…