Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എന്താണ് നടപടി ക്രമങ്ങള്‍? സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ സംസാരിക്കുന്നു

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നു; എന്താണ് നടപടി ക്രമങ്ങള്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായി സംസാരിക്കുന്നു. 

Congress President Election procedures Candidate Shashi Tharoor speaks
Author
First Published Oct 6, 2022, 4:47 PM IST


ന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തോടൊപ്പം നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ന് 137 വയസ് കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനാധിപത്യ സംവിധാനം അത്രയ്ക്ക് കൃത്യമായല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഇന്ന് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു മലയാളി സ്ഥാനാര്‍ത്ഥി മത്സര രംഗത്തെത്തുന്നത് 125 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നതും കൗതുകം. മല്ലികാര്‍ജ്ജുന ഖാര്‍ഖെയ്ക്ക് എതിരെ മലയാളിയായ ശശി തരൂരാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങളും രീതികളും ശശി തരൂര്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായി സംസാരിക്കുന്നു. 

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ഒരു അധ്യക്ഷ തെരഞ്ഞെടുപ്പ് വരുന്നത്. പിസിസികള്‍ അയച്ച് കൊടുക്കുന്ന ലിസ്റ്റില്‍ നിന്നാണ് എത്ര വോട്ടര്‍മാരാണ് ഉള്ളതെന്ന് കണക്ക് ലഭിച്ചത്. എന്നാല്‍ ഇത് കൃത്യമല്ലെങ്കിലും ഏകദേശം 9,200 പ്രതിനിധികള്‍ തെരഞ്ഞെടുപ്പില്‍ വേട്ട് ചെയ്യാനുണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഭരണഘടനയെ അടിസ്ഥാനമാക്കി നിയമങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് നീങ്ങുന്ന പാര്‍ട്ടിയാണ്. എന്നാല്‍ എല്ലാ നിയമങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല. ഉദാഹരണത്തിന് ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാണ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രതിനിധികളെ കണ്ടെത്തേണ്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഒരു സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാരെ തെരഞ്ഞെടുത്ത്. അതായത് ഒരു മത്സരത്തിന്‍റെ അടിസ്ഥാനത്തിലല്ല ഈ പ്രതിനിധികളെത്തിയിരിക്കുന്നതെന്ന് കാണാം. ചില ഇടങ്ങളില്‍ കൂട്ടായ തീരുമാനമായിരുന്നെങ്കില്‍ മറ്റിടങ്ങളില്‍ അത് സമവായ ചര്‍ച്ചകളിലൂടെയായിരുന്നു. എന്നാല്‍ എവിടെ നിന്നും ഇക്കാര്യത്തില്‍ ഒരു തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിചേര്‍ത്തു. പ്രതിനിധികളില്‍ ഭൂരിപക്ഷത്തിനും ഏറെ നാളത്തെ പാര്‍ട്ടി പ്രവര്‍ത്തനം അവകാശപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കിയതും അപേക്ഷ സമര്‍പ്പിക്കേണ്ട ദിവസം പ്രഖ്യാപിച്ചതും മുതല്‍ മറ്റ് കാര്യങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെ ഭരണഘടനാ പ്രകാരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ഒരാളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നിയമാനുശ്രുതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 17 -ാം തിയതി വോട്ടിങ്ങ് നടക്കും. 19 ന് ഫലമെണ്ണിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായിരുന്നിട്ടും കൃത്യമായ രീതിയിലാണ് തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പിസിസി അസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടക്കുക. ഒരു സംസ്ഥാനത്തിന്‍റെ ഏറ്റവും വിദൂരമായ സ്ഥലത്ത് നിന്നുള്ള പ്രതിനിധികള്‍ക്ക് പോലും വോട്ട് ചെയ്യാന്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനത്തേക്ക് എത്തേണ്ടതുണ്ട്. അതുകൊണ്ട് എല്ലാവരും വോട്ട് ചെയ്യാന്‍ എത്തുമെന്ന് പതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് സ്വന്തം അഭിപ്രായം കേള്‍പ്പിക്കണമെന്നുണ്ടെങ്കില്‍ അവര്‍ വോട്ട് ചെയ്യാനെത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

 

രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വോട്ടർമാർക്കും ഫോട്ടോ പതിപ്പിച്ചിട്ടില്ലാത്ത ഒരു സീരിയൽ നമ്പറുള്ള കാർഡാണ് വിതരണം ചെയ്തിട്ടുള്ളത്. ഈ കാര്‍ഡ് കാണിച്ചാല്‍ മാത്രമാണ് പ്രതിനിധികള്‍ക്ക് വോട്ടിങ്ങ് ബൂത്തില്‍ കയറാന്‍ കഴിയൂ. ബാലറ്റ് പേപ്പർ നോക്കിയാൽ ആരുടെ വോട്ടാണെന്ന് കണ്ടെത്താനാവില്ല. ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെടുന്ന വോട്ടുകള്‍ ബാലറ്റ് പെട്ടിയിലിട്ട് സീല്‍ ചെയ്ത് ദില്ലിയിലെ പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായ മധുസൂതന്‍ മിശ്രയ്ക്ക് അയച്ച് കൊടുക്കും. പിന്നീട് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ബാലറ്റ് പെട്ടികള്‍ സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ വച്ച് പോളിക്കുകയും ഒന്നിച്ച് കൂട്ടിയിട്ട ശേഷം എണ്ണാന്‍ ആരംഭിക്കുകയും ചെയ്യും. അതിനാല്‍ ഏത് സംസ്ഥാനത്ത് നിന്നുള്ള വോട്ടുകളാണ് ലഭിച്ചതെന്ന് പോലും കണക്കാക്കാന്‍ കഴിയില്ല. ബാലറ്റ് പേപ്പറുകളില്‍ രഹസ്യാത്മകത സൂക്ഷിക്കുമെന്ന് തനിക്ക് മധുസൂതന്‍ മിശ്ര ഉറപ്പ്  തന്നിട്ടുണ്ടെന്നും ശശി തരൂര്‍ അവകാശപ്പെട്ടു. 

സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസിന്‍റെ ഭരണഘടന അടിസ്ഥാനമാക്കിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്നോട്ട് പോകുന്നത്. ആര്‍ക്കും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള നിര്‍ദ്ദേശം നല്‍കാന്‍ പാടില്ല. പിസിസിക്ക് പോലും റസല്യൂഷന്‍ പാസാക്കാന്‍ അവകാശമില്ല. ഒരു ഭാരവാഹിക്ക് പോലും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംഭവിച്ചാല്‍ അയാള്‍ തന്‍റെ സ്ഥാനം രാജിവെയ്ക്കേണ്ടിവരുമെന്നും ശശി തരൂര്‍ അവകാശപ്പെട്ടു. ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തെരഞ്ഞെടുപ്പ് ചട്ടം ഇറങ്ങുന്നതിന് മുമ്പ് അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കാം. എന്നാല്‍ അതിന് ശേഷമുള്ള ഇത്തരം നീക്കങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പറയാമെങ്കിലും പാര്‍ട്ടി ഭാരവാഹി എന്ന നിലയില്‍ അത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പറ്റില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. 

Follow Us:
Download App:
  • android
  • ios