എല്ലാ എംപിമാരുടയും ദില്ലിയിലെ ഔദ്യോഗിക വസതികള്‍ കേന്ദ്രീകരിച്ച് സമരം നടത്താന്‍ എഐസിസി നിര്‍ദ്ദേശം നല്‍കി. ദില്ലി പോലീസിന്‍റെ അതിക്രമത്തിനെതിരെ ലോക്സഭ , രാജ്യസഭ അധ്യക്ഷന്മാര്‍ക്ക് എംപിമാര്‍ പരാതി നല്‍കി

ദില്ലി; രാഹുല്‍ഗാന്ധിയെ നാളെ വീണ്ടും ഇഡി വിളിപ്പിച്ചിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യല്‍ നീണ്ടേക്കുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും ചോദ്യം ചെയ്യലുണ്ടായേക്കുമെന്ന സൂചനകള്‍ക്കിടെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം. ഞായറാഴ്ച മുഴുവന്‍ എംപിമാരും ദില്ലിയിലെത്തണം. ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണം.പൊതു പ്രതിഷേധത്തില്‍ പങ്കെടുക്കാനനുവദിക്കാത്ത ദില്ലി പോലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം തീര്‍ക്കുന്നത്. ദില്ലി പോലീസ് അതിക്രമത്തില്‍ ജനപ്രതിനിധികളുടെ അവകാശവും, മനുഷ്യാവകാശവും ലംഘിക്കപ്പെട്ടുവന്ന പരാതിയുമായാണ് ലോക് സഭ രാജ്യസഭ എംപിമാര്‍ സഭാധ്യക്ഷന്മാരെ കണ്ടത്. മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും, തീവ്രവാദികലെ നേരിടുന്നത് പോലെയാണ് എംപിമാരോട് പെരുമാറിയതെന്നും നേതാക്കള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര‍്‍ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശവും രാഷ്ചടീയമായി നേരിടാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.

AICC ആസ്ഥാനത്തെ പോലീസ് നടപടി; സ്പീക്കറെ കണ്ട് പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍

എ ഐ സി സി ആസ്ഥാനത്ത് കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ദില്ലി പോലീസിന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാതി അറിയിച്ചു.ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ടത്.ദില്ലി പോലീസിൻ്റെ ക്രൂരത സ്പീക്കറോട് വിശദീകരിച്ചു.എ ഐ സി സി ആസ്ഥാനത്ത് പോലീസ് അതിക്രമിച്ച് കയറിയതിലെ പ്രതിഷേധവും അറിയിച്ചു.തീവ്രവാദികളെ നേരിടുന്ന പോലെയാണ് പോലീസ് പെരുമാരിയത്..കോൺഗ്രസ് നേതാക്കളും ,എംപിമാരുമാണെന്ന പരിഗണന നൽകിയില്ല.മോദിയും അമിത് ഷായും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.പോലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സ്പീക്കറെ കൊടിക്കുന്നിൽ സുരേഷ് കാണിച്ചു.രാഹുൽ ഗാന്ധിയോടുള്ള ഇഡിയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തി
യംഗ് ഇന്ത്യയുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ രാഹുൽ ഇ ഡി യോട് പറയുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

3 ദിനം, 30 മണിക്കൂർ, നൂറോളം ചോദ്യങ്ങൾ, ഇഡി കാട്ടിയ രേഖകൾ നിഷേധിച്ച് രാഹുൽ; ഭാവി എന്താകും?

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നലത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ വൈകാതെ മടങ്ങുകയും ചെയ്തു. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ അറിയാം. അതേസമയം രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നലെയും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ർഷത്തിലേക്കാണ് നയിച്ചത്.