ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി തുടരുന്ന സാഹചര്യത്തിലാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ നിരാഹാരസമരവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ദില്ലി: നേതൃത്വപ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങി. ദില്ലിയിലെ എഐസിസി ആസ്ഥാനത്തിന് മുമ്പിലാണ് പ്രവര്‍ത്തകര്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. രാഹുല്‍ ഗാന്ധിയ്ക്ക് പുതിയ നേതൃത്വം ഉണ്ടാക്കാനാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്നാണ് പല നേതാക്കളും പ്രതികരിച്ചത്. എന്നാല്‍, അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കൂട്ടരാജിയെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ നിരാഹാരസമരവുമായി രംഗത്തെത്തിയിരിക്കുന്നത്. 

അതേസമയം, രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് രാഹുലിന്‍റെ വസതിയിലാണ് യോഗം. കോൺഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാജസ്ഥാന്‍,മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്.