സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അല്‍പേഷും തമ്മില്‍ ചെറിയ തോതില്‍ ഭിന്നത രൂപപ്പെട്ടതോടെയാണ് ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളളവര്‍ ചര്‍ച്ച നടത്തിയിരുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള യുവ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതായി വലിയതോതില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി അല്‍പേഷ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അത് ഇനിയു തുടരുമെന്നും ട്വിറ്ററിലൂടെ പറഞ്ഞ അല്‍പേഷ് കോണ്‍ഗ്രസിനൊപ്പം തുടരുമെന്നും വ്യക്തമാക്കി.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും അല്‍പേഷും തമ്മില്‍ ചെറിയ തോതില്‍ ഭിന്നത രൂപപ്പെട്ടതോടെയാണ് ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളളവര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താക്കൂര്‍ സമൂദായത്തിന് അര്‍ഹമായ പരിഗണന വേണമെന്ന ആവശ്യവുമായാണ് അല്‍പേഷ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Scroll to load tweet…

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിലവില്‍ രാധന്‍പൂരിലെ ജനപ്രതിനിധി കൂടിയാണ് യുവ നേതാവ്.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജവഹര്‍ ചാവ്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബാലകോട്ട് ആക്രമണത്തിന്‍റെ തെളിവ് ചോദിക്കുന്നതില്‍ പ്രതിഷേധിച്ച് ബീഹാറിലെ കോണ്‍ഗ്രസ് നേതാവ് ഭിനോദ് ശര്‍മയും രാജിവെച്ചു. പാര്‍ട്ടി ബാലകോട്ട് ആക്രമണത്തിന്‍റെ തെളിവ് ഒരിക്കലും ചോദിക്കാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കിയാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വക്താവുമായ ഭിനോദ് ശര്‍മയാണ് രാജി നല്‍കിയത്.