ലോക്സഭയിൽ  പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബിജെപി എതിർത്തു. രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിനാൽ ഇ‍ടതുപക്ഷം ഇറങ്ങിപോയി.

ദില്ലി: കേരളത്തെ അക്ഷേപിച്ചുള്ള ഉത്തർപ്രദേശ് (UP) മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ (Yogi Adityanath) വിവാദ പരാമർശത്തിൽ പാർലമെൻറിൻറെ ഇരുസഭകളിലും ബഹളം. ലോക്സഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബിജെപി (BJP) എതിർത്തു. രാജ്യസഭയിൽ വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിനാൽ ഇ‍ടതുപക്ഷം ഇറങ്ങിപോയി.

സൂക്ഷിച്ചില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും പോലെയാകുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ പ്രസ്താവനയ്ക്കെതിരെ ഇരുസഭളിലും പ്രതിപക്ഷം നോട്ടീസ് നല്കിയിരുന്നു. അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് ലോക്സഭയിൽ കേരളത്തിലെയും പശ്ചിമബംഗാളിലെയും അംഗങ്ങൾ ബഹളം വച്ചത്. രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് യോഗി ആദിത്യനാഥിൻറെതെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ്, എൻകെ പ്രേമചന്ദ്രൻ, ടിഎൻ പ്രതാപൻ എന്നിവരാണ് നോട്ടീസ് നല്കിയത്. എൻകെ പ്രേമചന്ദ്രൻ ചെയറിൽ ഇരുന്നപ്പോൾ തൃണമൂൽ കോൺഗ്രസിൻറെ സൗഗത റോയിക്ക് വിഷയം ഉന്നയിക്കാൻ അനുവാദം നല്കിയതിനെ ബിജെപി അംഗം നിഷികാന്ത് ദുബെ എതിർത്തത് ബഹളത്തിനിടയാക്കി. കശ്മീർ, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളെ യോ​ഗി അപമാനിക്കുകയാണ് എന്ന് സൗഗത റോയി പറഞ്ഞു. 

രാജ്യസഭയിൽ ജോൺ ബ്രിട്ടാസാണ് നോട്ടീസ് നല്കിയത്. മൂന്നൂ സംസ്ഥാനങ്ങളെ അപമാനിച്ച വിഷയം ഗൗരവമേറിയതെന്ന് എംപിമാർ വാദിച്ചെങ്കിലും ഇക്കാര്യം ഉന്നയിക്കാൻ അനുവാദം നല്കിയില്ല. തുടർന്നാണ് ഇടതക് എംപിമാർ സഭയിൽ നിന്നിറങ്ങിപ്പോ‌യത്.

ബംഗാളിലെ ജനങ്ങളെ പോലെ യുപിയും ബിജെപിയെ തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. യോഗിയുടെ കീഴിലെ യുപിയെക്കാൾ കശ്മീർ അടിസ്ഥാന സൗകര്യങ്ങളിൽ മുന്നിലാണെന്ന് ഒമർ അബ്ദുള്ള പ്രതികരിച്ചു. ധ്രുവീകരണ നീക്കങ്ങളുടെ തുടർച്ചയായ പ്രസ്താവന എന്നാൽ യുപിയിൽ ഫലം ചെയ്യും എന്ന വിലയിരുത്തലാണ് ബിജെപി നേതാക്കൾക്കുള്ളത്.