എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. 

ദില്ലി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് (General Bipin Rawat) അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം (Coonoor Helicopter Crash) അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ (Air Marshell Manavendra singh) നേതൃത്വത്തിൽ ഉള്ള അന്വേഷണം പൂർത്തിയായി. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.

YouTube video player

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപിന്റെ (JWO Pradeep) വീട് സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്നലെ വീട്ടിലെത്തിയ പിണറായി വിജയൻ (Pinarayi Vijayan) പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു. വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചു. 

വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിൺദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, പ്രദീപിന്റെ അനുജൻ പ്രസാദ്, പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അച്ഛൻ ജനാർദനൻ, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവരുമായും മുഖ്യമന്ത്രി സംസാരിച്ചു.

ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങൾ മന്ത്രി കെ. രാജനോട് മുഖ്യമന്ത്രി അന്വേഷിച്ചു. തൃശ്ശൂർ ജില്ലയിൽത്തന്നെ റവന്യൂവകുപ്പിൽ ജോലി നൽകുന്ന നടപടി ഉടൻ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ. തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.