കർണാടകയിലെ കൂർഗിലും ദുരന്തം വിതച്ച് പെരുമഴ: ഏഴ് മരണം
കർണാടകത്തിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മതിയായ സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ഉണ്ട്.
ബെംഗളുരു: വടക്കൻ കേരളത്തിലെ മലയോര മേഖലകളിലേതിന് സമാന ദുരന്തം അതിർത്തി ജില്ലയായ കുടകിലും. രണ്ടിടങ്ങളിലായുള്ള ഉരുൾപൊട്ടലിൽ ഇവിടെ ഏഴ് പേർ മരിച്ചു. എട്ട് പേരെ കാണാതായി.
ഭാഗമണ്ഡലയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. വിരാജ് പേട്ടയിലെ തോറ ഗ്രാമത്തിലാണ് രണ്ട് പേർ മരിച്ചത്. ഇവിടെ എട്ട് പേർ മണ്ണിനടിയിൽ പെട്ടതായി സംശയിക്കുന്നു. മുന്നൂറിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു.
മണ്ണിടിഞ്ഞു കുടകിലെ പല റോഡുകളും ഗതാഗത യോഗ്യമല്ലാതായി. ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കർണാടകത്തിൽ ആകെ ഒരു ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. വടക്കൻ കർണാടകത്തിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മതിയായ സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ഉണ്ട്. കർണാടകത്തിന് അടിയന്തര സഹായമായി കേന്ദ്രം 126 കോടി രൂപ അനുവദിച്ചു