ഒളിച്ചോടിയ പ്രണയിതാക്കളുടെ കഴുത്തില്‍ ടയര്‍ തൂക്കി നൃത്തം ചെയ്യിച്ച് ആൾക്കൂട്ട പീഡനം
സെപ്റ്റംബർ 12ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അഞ്ച് പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ദാർ: ഒളിച്ചോടിയ കൗമാരക്കാരായ പ്രണയിതാക്കള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ വിചാരണയും ശിക്ഷയും. ഇരുവരെയും ഒരുകൂട്ടം ആളുകൾ ചേർന്ന് കഴുത്തിൽ ടയർ തൂക്കി പരസ്യമായി നൃത്തം ചെയ്യിപ്പിച്ചു. മധ്യപ്രദേശിലെ ദാറിലാണ് (MP's Dhar) ഈ സദാചാര ഗുണ്ടായിസം നടന്നത്. 21 വയസുകാരനായ ആണ്‍കുട്ടിയും 19 വയസുകാരിയായ പെണ്‍കുട്ടിയുമാണ് പരസ്യ പീഡനത്തിനിരയാകേണ്ടി വന്നത്.
സെപ്റ്റംബർ 12ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് അഞ്ച് പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവർക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് 13 വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും നൃത്തം ചെയ്യിപ്പിച്ചതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നൃത്തം ചെയ്യുന്നതിനിടെ അക്രമി സംഘം കമിതാക്കളെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നവർ ഉൾപ്പടെ ചുറ്റം കൂടിയിരുന്ന എല്ലാവരും ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജൂലൈയിലാണ് പെണ്‍കുട്ടി ഇഷ്ടപ്പെട്ട പുരുഷനൊപ്പം വീടുവിട്ടത്. ഗുജറാത്തിലേക്ക് പോയ ഇരുവരും രണ്ടാഴ്ചയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പരസ്യവിചാരണയുണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona