സർവേക്കായി നിയോഗിച്ച പ്രത്യേക അഡ്വക്കേറ്റ് കകമ്മീഷണറായ അജയ് മിശ്രയെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി. രണ്ട് അഡ്വക്കേറ്റ് കമ്മീഷണറുമാരെ കൂടി നിയോഗിച്ചു.
ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് (Gyanvapi Mosque) പരിസരത്ത് ഹിന്ദു വിഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താനുള്ള സർവ്വേ തുടരാൻ കോടതി അനുവാദം നല്‍കി. സർവ്വേ നടത്തുന്ന അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റണമെന്ന അപേക്ഷ തള്ളിയ വാരാണസി കോടതി രണ്ട് കമ്മീഷണർമാരെ കൂടി നിയമിച്ചു. സർവ്വേയ്ക്ക് സംരക്ഷണം നല്‍കാന്‍ യുപി പൊലീസിന് കോടതി നിർദ്ദേശം നല്‍കി.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിന്‍റെ പടിഞ്ഞാറേ മതിലിനോട് ചേർന്നുള്ള വിഗ്രഹങ്ങളിൽ പ്രാർത്ഥന നടത്താൻ അഞ്ച് സ്ത്രീകളാണ് കോടതിയിൽ അപേക്ഷ നല്‍കിയത്. ശ്രിംഗാർ ഗൗരി, ഗണേശ വിഗ്രഹങ്ങളിൽ എല്ലാ ദിവസവും പ്രാർത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. മസ്ജിദ് കോംപ്ളക്സിനകത്ത് കൂടുതൽ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.
ഇക്കാര്യം അന്വേഷിക്കാൻ അജയ് മിശ്രയെ അഡ്വക്കേറ്റ് കമ്മീഷണറായി കോടതി നിയോഗിച്ചു. കഴിഞ്ഞ ദിവസം സർവ്വേക്കെത്തിയ അജയ് മിശ്ര പരിസരത്തെ ദൃശ്യങ്ങൾ പകർത്താൻ നിർദ്ദേശിച്ചത് മസ്ജിദ് കമ്മിറ്റി എതിർത്തു. അജയ് മിശ്രയെ മാറ്റണമെന്ന് കമ്മിറ്റി കോടതിയിൽ ആവശ്യപ്പെട്ടു. ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ശേഷമാണ് ഇന്ന് കോടതി സർവ്വേ തുടരാൻ അനുമതി നല്‍കിയത്. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ സർവ്വേ നടത്താം. ഇതിന് പൊലീസ് സുരക്ഷ നല്‍കണം. ദൃശ്യങ്ങൾ പകർത്താനും തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.
അജയ് മിശ്രയെ മാറ്റാത്ത കോടതി എന്നാൽ സർവ്വേ നടത്താൻ രണ്ട് കമ്മീഷണർമാരെ കൂടി നിയോഗിച്ചു. മസ്ജിദ് കമ്മിറ്റി സർവ്വേയോട് സഹകരിക്കണമെന്നും തടഞ്ഞാൽ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച റിപ്പോർട്ട് നല്‍കാനാണ് നിർദ്ദേശം. ഉത്തരവിനെ മേൽക്കോടതിയിൽ ചോദ്യം ചെയ്യാനാണ് മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം. കോടതി തീരുമാനം ബിജെപി സ്വാഗതം ചെയ്തു. അയോധ്യക്ക് ശേഷം കാശിയിലേക്കും മഥുരയിലേക്കും ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളുടെ കൂടി സൂചനയാണ് വാരാണസിയിലെ സംഭവവികാസങ്ങൾ.
