വേദാന്ത പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതിയുടെ അനുമതി; ഓക്സിജന്‍ ഉത്പദാനം അനുവദിക്കും
1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടികാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ സുപ്രീംകോടതി അനുമതി. ഓക്സിജൻ ഉത്പാദനം അനുവദിക്കും. അഞ്ചംഗ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്‍റ് തുറക്കുക.
1050 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടികാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ പ്ലാന്‍റ് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാർ തീരുമാനിച്ചിരുന്നു.
പാരിസ്ഥിതിക പ്രശ്നവും പ്രതിഷേധവും കണക്കിലെടുത്ത് 2018-ലാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്‍റ് അടച്ചുപൂട്ടിയത്. സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
കൊവിഡിന്‍റെ മറവില്‍ പ്ലാന്‍റ് തുറക്കാനുള്ള ഗൂഡനീക്കമെന്നാണ് സമരസമിതിയുടെ ആരോപണം. ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരസമിതി അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു.