കൌൺസിലിംഗ് അടക്കമുള്ള കോടതി നടപടികൾക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന് യുവതി നിലപാട് തുടർന്നതോടെയാണ പ്രായപൂർത്തിയായ യുവതിയുടെ തീരുമാനം എടുക്കാനുള്ള അവകാശത്തിനൊപ്പം കോടതി നിന്നത്

ഭോപ്പാൽ: നാൽപത് വയസുള്ള ഭർത്താവിനൊപ്പം ഒത്തുപോവാനാവുന്നില്ല. 19കാരിയെ കാമുകനൊപ്പം പോകാൻ അനുവദിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോർ ബെഞ്ചാണ് 19കാരിയായ വിവാഹിതയെ കാമുകനൊപ്പം പോകാൻ അനുവദിച്ചത്. ഭാര്യയെ മറ്റൊരു പുരുഷൻ തടഞ്ഞുവച്ചതായി ആരോപിച്ച് 40കാരൻ നൽകിയ പരാതിയിലാണ് കോടതി നടപടി. കൌൺസിലിംഗ് അടക്കമുള്ള കോടതി നടപടികൾക്ക് ശേഷവും പങ്കാളിക്കൊപ്പം പോകണമെന്ന് യുവതി നിലപാട് തുടർന്നതോടെയാണ പ്രായപൂർത്തിയായ യുവതിയുടെ തീരുമാനം എടുക്കാനുള്ള അവകാശത്തിനൊപ്പം കോടതി നിന്നത്. ഭാര്യയെ അനുജ് കുമാർ എന്നയാൾ തടഞ്ഞുവയ്ക്കുന്നതായി ആരോപിച്ചാണ് 19കാരിയുടെ ഭർത്താവ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. പൊലീസ് യുവതിയെ കണ്ടെത്തി കോടതിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഭർത്താവുമായി 21 വയസ് വ്യത്യാസം ഉണ്ടെന്നും ഇത് ദമ്പതികളെന്ന നിലയിലുള്ള ബന്ധത്തെ സാരമായി ബാധിക്കുന്നുവെന്നും പലപ്പോഴും അപമാനിതയായി അനുഭവപ്പെടുന്നുവെന്നുമാണ് 19കാരി കോടതിയെ അറിയിച്ചത്. തീരുമാനത്തിൽ പുനർ ചിന്തനം നടത്താൻ കോടതി സമയം നൽകിയെങ്കിലും 19കാരി പങ്കാളിക്കൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. 19കാരിയെ സംരക്ഷിക്കുമെന്ന് പങ്കാളിയും കോടതിയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ആനന്ദ് പാഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവർ 19കാരിയെ പങ്കാളിക്കൊപ്പം അയച്ചത്. ആറ് മാസത്തോളം കോടതി 19കാരിയേയും പങ്കാളിയേയും നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം