മരണവാറന്റുള്ള മുകേഷ് സിംഗിന്റെ ഹര്‍ജി വേഗം പരിഗണിക്കുമെന്ന് സുപ്രീംകോടതി
മുകേഷ് സിംഗ് നൽകിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ പറയുന്നത്.
ദില്ലി: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് കുറ്റവാളി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാൽ ഹർജി വേഗത്തിൽ കേൾക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മുകേഷ് സിംഗ് നൽകിയ ദയാഹര്‍ജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം മറ്റൊരു പ്രതിയായ വിനയ് ശർമ്മയുടെ അഭിഭാഷകൻ നൽകിയ ഹർജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വിനയ് ശർമ്മയെ വിഷയം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശപ്പിച്ചിരുന്നുവെന്നും ഇതിന്‍റെ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ജയിൽ അധികൃതർ നല്‍കുന്നില്ലെന്നുമായിരുന്നു അഭിഭാഷകൻ എപി സിങ്ങ് ദില്ലി പട്യാല ഹൗസ് കോടതിയെ അറിയിച്ചത്. എന്നാൽ രേഖകളെല്ലാം കൈമാറിയെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് ശരിവെച്ചാണ് വിനയ് ശര്‍മ്മയുടെ ഹര്‍ജി പട്യാല ഹൗസ് കോടതി തള്ളിയത്.
കൂടുതല്‍ വായനയ്ക്ക്: നിര്‍ഭയ കേസ്: വിനയ് ശര്‍മ്മക്ക് തിരിച്ചടി, അപേക്ഷ കോടതി തള്ളി...
"