രാജ്യത്ത് കൊവിഡ് മരണം 339 ആയി; രോഗബാധിതർ 10,000 കവിഞ്ഞു
ദില്ലിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് ബാധിതയായ മലയാളി നഴ്സിന്റെ 2 വയസ് പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 10,363 ആയി. 24 മണിക്കൂറുകൾക്കിടെ 1211 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തിൽ ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുത്തന് ആദ്യമാണ്. ദില്ലിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ കൊവിഡ് ബാധിതയായ മലയാളി നഴ്സിന്റെ 2 വയസ് പ്രായമുള്ള കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. എൽഎൻജിപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സ് ഗർഭിണിയാണ്.
അതേ സമയം ആഗ്രയിൽ കൊവിഡ് കേസുകളിൽ വൻ വർധന.ഇന്നലെ മാത്രം 35 കേസുകൾ ആണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്ന ആഗ്രയെ മറ്റു സംസ്ഥാനങ്ങളിൽ മാതൃക ആക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേസുകളുടെ എണ്ണത്തിൽ വർധന. ജില്ലയിൽ ഇത് വരെ ആകെ 138 കൊവിഡ് കേസുകൾ ആണ് ഉള്ളത്. തെലങ്കാനയിൽ കൊവിഡ് മരണം പതിനേഴായി. ഇന്നലെ 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഹോട്ട്സ്പോട്ടുകൾ കൂടുതലുളള ഹൈദരാബാദിൽ ജാഗ്രത കൂട്ടാൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിർദേശം നൽകി. സാമൂഹികവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു.