രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്, ഗ്രാമീണ മേഖലയിൽ വീടുകളിലെത്തി പരിശോധനയ്ക്ക് കേന്ദ്ര നിർദ്ദേശം
24 മണിക്കൂറിനിടെ 4077 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ദില്ലി: രാജ്യത്ത് കൊവിഡ് രോഗ വ്യാപനത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3, 11, 170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. 24 മണിക്കൂറിനിടെ 4077 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഗ്രാമീണ മേഖയിൽ കൂടുതൽ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തിൽ വീടുകളിലെത്തിയുള്ള പരിശോധനയ്ക്ക് കേന്ദ്ര നിർദ്ദേശം നൽകി.
കൊവിഡ് വ്യാപനത്തിന് പിന്നാലെ പശ്ചിമബംഗാളിലും ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസർവീസുകൾ മാത്രം പ്രവർത്തിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് വാക്സീനേഷൻ പുരോഗമിക്കുകയാണ്. റഷ്യൻ നിർമ്മിത സ്പുട്നിക് വാക്സീന്റെ രണ്ടാം ബാച്ച് ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തി. റെഡ്ഡീസ് ലാബിനാണ് സ്പുട്നിക് ഇറക്കുമതി അനുമതിയുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona