Asianet News MalayalamAsianet News Malayalam

രാജ്യത്ത് ചികിത്സയിലിരിക്കുന്ന കൊവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷത്തിൽ താഴെ; കൊവിഡ് പോരാട്ടം തുടരുന്നു

24 മണിക്കൂറിനിടെ 50,326 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 80,13,784 ആയി ഉയര്‍ന്നു. ഇന്നലെ 11,53,294 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

covid 19 india number of active cases drops below 5 lakh mark
Author
Delhi, First Published Nov 11, 2020, 10:56 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. 24 മണിക്കൂറിനിടെ 44,281 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നൂറ്റിയാറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചു ലക്ഷത്തില്‍ താഴെയായി. 4,94,657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,27,571 ആയി ഉയര്‍ന്നു. 

24 മണിക്കൂറിനിടെ 50,326 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 80,13,784 ആയി ഉയര്‍ന്നു. ഇന്നലെ 11,53,294 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ ദില്ലിയില്‍ റെക്കോഡ് പ്രതിദിന രോഗബാധയാണുണ്ടായത്. 7830 പേരാണ് 24 മണിക്കൂറിനിടെ രോഗ ബാധിതരായത്. മഹാരാഷ്ട്രയില്‍ 3791 പേർക്കും ഗുജറാത്തില്‍ 1049 പേർക്കും രോഗബാധ സ്ഥിരീകരിച്ചു., രാജസ്ഥാനിൽ 1902 പേർക്കും, ആന്ധ്രയിൽ 1886 പേർക്കും 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചു. 

ഇതിനിടെ അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസറിന്‍റെ കൊവിഡ് വാക്സിന്‍ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്സിന്‍ പരീക്ഷണം തൊണ്ണൂറു ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഫൈസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നീക്കം. നേരത്തെ വിജയം കണ്ട റഷ്യന്‍ വാക്സിന്‍  സ്പുട്നിക് ഇന്ത്യയില്‍ വിതരണത്തിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. 

മരുന്നു വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും ഫൈസര്‍ ഇന്ത്യയിലെ പരീക്ഷണ ഘട്ടത്തിലേക്ക്  കടക്കുക. അടുത്ത കൊല്ലം അഞ്ചുകോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സിൻ ഉല്പാദനമാണ് ഫൈസര്‍ ലക്ഷ്യമിടുന്നത്. 
 

Follow Us:
Download App:
  • android
  • ios