കൊവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കടന്നു; ഇന്നലെയും ആയിരത്തിലധികം മരണം
നിലവിൽ 8,97,394 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയർന്നു. 1115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 73,890 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
നിലവിൽ 8,97,394 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ. 4615 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പൂണെയിൽ മാത്രം ആകെ രോഗബാധിതർ രണ്ട് ലക്ഷം പിന്നിട്ടു. പരിശോധനയുടെ എണ്ണം കൂടിയതിനാലാണ് രോഗികൾ കൂടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
അത് സമയം രാജ്യം കൂടുതൽ ഇളവുകളിലേക്ക് കടക്കുകയാണ്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളുകളിൽ എത്തി അധ്യാപകരിൽ നിന്ന് പഠനബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രം സ്കൂളിൽ എത്തുന്നതിനായി കൈയിൽ കരുതണം.