രാജ്യത്ത് കൊവിഡ് ബാധിതർ 315; രാജസ്ഥാനിൽ സമ്പൂർണ്ണ അടച്ചിടൽ, ഗുജറാത്തിൽ പ്രധാന നഗരങ്ങൾ അടയ്ക്കുന്നു
രാജസ്ഥാനിൽ സമ്പൂർണ്ണ അടച്ചിടലാണ് പ്രഖ്യാപിച്ചത്. മാർച്ച് 31 വരെ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കാനാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനവും രാജസ്ഥാനാണ്
ദില്ലി: ഇന്ന് വൈകുന്നേരം ആറ് മണി വരെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് 315 പേർക്ക്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കാണിത്. അതേസമയം രോഗ വ്യാപനം തടയാൻ കടുത്ത നടപടികളാണ് രാജസ്ഥാനിലെയും ഗുജറാത്തിലെയും സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജസ്ഥാനിൽ സമ്പൂർണ്ണ അടച്ചിടലാണ് പ്രഖ്യാപിച്ചത്. മാർച്ച് 31 വരെ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കാനാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനവും രാജസ്ഥാനാണ്. നാളെ ജനതാ കർഫ്യു നടക്കാനിരിക്കെയാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ എല്ലാ സ്ഥാപനങ്ങളും വ്യാപാരശാലകളും അടയ്‌ക്കും. ഇതുവരെ രാജസ്ഥാനിൽ 23 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെതാണ് ഉത്തരവ്.
അതേസമയം ഗുജറാത്തിലെ സർക്കാരും കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. പ്രധാന നഗരങ്ങൾ മാർച്ച് 25 വരെ
അടയ്‌ക്കാനാണ് തീരുമാനം. അഹമ്മദാബാദ് , സൂറത്ത് , രാജ്കോട്ട് , വഡോദര നഗരങ്ങളാണ് അടക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടയ്‌ക്കാനാണ് തീരുമാനം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക