കൊവിഡ് 19: സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കരസേന മേധാവി
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് തൊട്ടടുത്ത കരസേനയുടെ ക്യാമ്പിനെ സമീപിക്കാം. ആവശ്യമെങ്കിൽ അവിടെ അവര്‍ക്ക് താമസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകുമെന്നും കരസേന മേധാവി അറിയിച്ചു
ദില്ലി: കൊവിഡ് 19 വൈറസ് രോഗം രാജ്യത്ത് കൂടുതൽ പേരിലേക്ക് പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കരസേന മേധാവി എംഎം നരവനെ. സൈനികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പുവരുത്തും. സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് തൊട്ടടുത്ത കരസേനയുടെ ക്യാമ്പിനെ സമീപിക്കാം. ആവശ്യമെങ്കിൽ അവിടെ അവര്‍ക്ക് താമസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകുമെന്നും കരസേന മേധാവി അറിയിച്ചു. സൈനികരോട് ധൈര്യമായി അവരവരുടെ ജോലിയുമായി മുന്നോട്ടുപോകാനും കരസേന മേധാവി നിർദ്ദേശിച്ചു.
അതേ സമയം കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണര്‍മാരുമായും ലെഫ്. ഗവര്‍ണര്‍മാരുമായും വീഡിയോ കോണ്‍ഫറസിംഗിലൂടെചര്‍ച്ച നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ യോഗം വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനത്തിൽ പങ്കാളികളായവരെ യോഗത്തിൽ രാഷ്ട്രപതി അഭിനന്ദിച്ചു.
രാജ്യത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ചുള്ള മരണം 17 ആയി. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. 88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. മഹാരാഷ്ട്രയിൽ ഇന്ന് 5 പേര്‍ക്കും രാജസ്ഥാനിൽ ഇന്ന് രണ്ടു പേർക്ക് കൂടിയും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് സമൂഹ വ്യാപനം തടയുന്നതിനായി ജനത്ത ജാഗ്രത തുടരുകയാണ്.