24 മണിക്കൂറില്‍ 64,531 രോഗികള്‍; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 27,67,273 ആയി
52, 889 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 1092 മരണമാണ് സ്ഥിരീകരിച്ചത്.
ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 27,67,273 ആയി. 24 മണിക്കൂറിനുള്ളിൽ 64531 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥരീകരിച്ചത്. ചികിത്സയിൽ കഴിയുന്നത് 6, 76, 514 പേരാണ്. 20, 37, 870 പേര്‍ രോഗമുക്തി നേടി. 52, 889 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനുള്ളിൽ 1092 മരണമാണ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, കർണ്ണാടക, തമിഴ്നാട് ,തെലങ്കാന ,കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം കൊവിഡ് സാഹചര്യം വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാർലമെൻററി സമിതി കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. പ്രതിരോധ വാക്സിൻ പരീക്ഷണത്തിലെ ഘട്ടങ്ങളും സമിതി വിലയിരുത്തും
കൊവിഡ് സാഹചര്യം വിയിരുത്തുന്നതിനൊപ്പം കൂടുതല്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണവും കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യും. അമൃത്‌സർ, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടികളാവും ചര്‍ച്ചക്ക് വരിക. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.