ദേശീയതലത്തിൽ ഏകീകൃത സംവിധാനവും ഉണ്ടാകണം. ഓണ്‍ലൈൻ സംവിധാനം ഉണ്ടെങ്കിൽ സഹായധനത്തിന് അപേക്ഷ നൽകാൻ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാം

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ പോര്‍ട്ടൽ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡൽ പരിഗണിക്കാവുന്നതാണെന്നും സോളിസ്റ്റര്‍ ജനറൽ തുഷാര്‍മേത്ത അതിന് മറുപടി നൽകി. 

Add Asianetnews as a Preferred SourcegooglePreferred

ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ദേശീയതലത്തിൽ ഏകീകൃത സംവിധാനവും ഉണ്ടാകണം. ഓണ്‍ലൈൻ സംവിധാനം ഉണ്ടെങ്കിൽ സഹായധനത്തിന് അപേക്ഷ നൽകാൻ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാം. സര്‍ക്കാര്‍ ഓഫീസുകളിൽ നീണ്ട വരിയും ഉണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

മരണം പിടിച്ചുനിർത്തിയെന്ന കേരളത്തിന്റെ വാദം പൊളിഞ്ഞു

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേരള സർക്കാരിൻറെ ഏറ്റവും വലിയ വിജയമായി ഉയർത്തിക്കാട്ടിയിരുന്നത് കുറഞ്ഞ മരണ നിരക്കായിരുന്നു. കൊവിഡ് പ്രതിദിന കണക്ക് കുത്തനെ ഉയർന്നപ്പോഴും രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നതായിരുന്നു സർക്കാരിൻറെ പ്രധാന അവകാശവാദം. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാന സർക്കാർ പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണത്തിനൊപ്പം മുൻപ് വെളിപ്പെടുത്താത്ത മരണങ്ങളുടെ കണക്ക് കൂടി പുറത്തുവിടുകയാണ്. ആഗസ്റ്റ് മുതൽ ഈ കണക്ക് പുറത്തു വരുന്നുണ്ട്. 

ഒക്ടോബർ 22നും നവംബർ 22നും ഇടയിൽ മാത്രം എണ്ണായിരത്തി അറുന്നൂറ്റി എൺപത്തി നാല് പഴയ മരണം റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗം രൂക്ഷമായിരുന്ന എപ്രിൽ ഇരുപത്തിയൊന്നം തീയ്യതി രാജ്യത്തെ ആകെ കേസുകളുടെ ആറു ശതമാനം കേരളത്തിൽ നിന്നായിരുന്നു. മരണങ്ങളുടെ 1.4 ശതമാനം മാത്രമാണ് അന്ന് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. നവംബർ 21 ന് രാജ്യത്തെ കേസുകളുടെ 56.6 ശതമാനം കേരളത്തിൽ നിന്നായിരുന്നു. എന്നാൽ മരിച്ചവരുടെ എണ്ണം നോക്കുമ്പോൾ 77.4 ശതമാനം കേരളത്തിലാണ്. സംസ്ഥാനം അതുവരെ വെളിപ്പെടുത്താത മരണകണക്കുകൾ പുറത്തുവിട്ടതാണ് ഈ വർദ്ധനയ്ക്ക് കാരണം. നവംബർ 21ന് 180 മരണങ്ങളാണ് കേരളം റിപ്പോർട്ടു ചെയ്ത്. ഇതിൽ 105ഉം പഴയ മരണങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തെ ആകെ സംഖ്യ നോക്കുമ്പോൾ 83 ശതമാനവും നേരത്തെ നടന്ന മരണങ്ങളാണ്. കൊവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താതെയാണ് മരണനിരക്ക് പിടിച്ചു നിറുത്തി എന്ന് കേരളം അവകാശപ്പെട്ടത് എന്ന് വ്യക്തമാ്ക്കുന്നത് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ.