അടിയന്തര ഉപയോഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ല; ഡിസിജിഐ
അപേക്ഷ നൽകണം എന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചു എന്നും ഡിസിജിഐ അറിയിച്ചു.
ദില്ലി: വാക്സീൻ അടിയന്തര ഉപയോഗ അനുമതിക്കായി ഫൈസർ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് ഡിസിജിഐ. അപേക്ഷ നൽകണം എന്ന് ഡിസിജിഐ ഫൈസറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഫൈസറിന് രണ്ടു തവണ കത്തയച്ചു എന്നും ഡിസിജിഐ അറിയിച്ചു.
ഡെൽറ്റ വകഭേദത്തെ ചെറുക്കാന്‍ വരെ ഫൈസര്‍ വാക്സീന് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്സീന്‍ 90 ശതമാനം സുരക്ഷ നല്‍കുമെന്നും ഫൈസര്‍ അവകാശപ്പെട്ടു. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ക്ക് 'ഡെല്‍റ്റ', 'കാപ്പ' എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
'സെല്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.
അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ ഗണ്യമായ കുറവ് വന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു . 111 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കണക്ക് വീണ്ടും 36,000 ൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 34703 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 553 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2.11 ശതമാനമാണ് പൊസിറ്റിവിറ്റി നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona