'കൊവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി കുറയ്ക്കണം', പ്രാദേശിക നിയന്ത്രണം മതിയെന്ന് കേന്ദ്രം
സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സീൻ സംഭരിച്ച് വെക്കരുത്. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീൻ പരമാവധി വാങ്ങാം.
ദില്ലി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ നിയന്ത്രണങ്ങൾ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സർക്കാർ. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ആകാം. ഇക്കാര്യങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.
വാക്സീൻ സ്റ്റോക്ക് സംബന്ധിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ അനാവശ്യമായി വാക്സീൻ സംഭരിച്ച് വെക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീൻ പരമാവധി വാങ്ങാം. 50 ബെഡുള്ള ആശുപത്രികൾ 3000 വാക്സീൻ വരെ നൽകാം.50 മുതൽ 300 ബെഡുള്ള ആശുപത്രികൾക്ക് 6000 വരെയും, 300 ൽ കൂടുതൽ ബെഡുള്ള ആശുപത്രികൾക് 10,000 ഡോസ് വാക്സീൻ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു. അതേ സമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം അനുവദിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധി ഇന്നുണ്ടാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona