കൊവിഡിനെ തുരത്താൻ 21 ദിവസം മതിയെന്ന് പറഞ്ഞു; നൂറ് ദിവസം പിന്നിട്ടിട്ടും വര്‍ദ്ധന തുടരുന്നു; ശിവസേന
വൻ സാമ്പത്തികശക്തിയാകാന്‍ സ്വപ്നം കാണുന്ന ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരവും ഗുരുതരവുമാണെന്നും ശിവസേന അഭിപ്രായപ്പെട്ടു.
മുംബൈ: കൊവിഡിനെ ജയിക്കാൻ 21 ദിവസം മതിയെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ നൂറ് ദിവസം പിന്നിട്ടിട്ടും സ്ഥിതി അതേപടി നിലനിൽക്കുന്നുവെന്നും വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്ന. മഹാഭാരത യുദ്ധത്തേക്കാൾ പ്രതിസന്ധി നിറഞ്ഞതാണ് കൊവിഡിനെതിരെയുള്ള പോരാട്ടമെന്നും സാമ്നയിലെ എഡിറ്റോറിയലിൽ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതില്‍ ശിവസേന ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് 19 നെതിരായ പോരാട്ടം 21 ദിവസത്തിനുള്ളില്‍ വിജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രസ്താവനയെയും വിമര്‍ശിച്ചു.
വൻ സാമ്പത്തികശക്തിയാകാന്‍ സ്വപ്നം കാണുന്ന ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരവും ഗുരുതരവുമാണെന്നും ശിവസേന അഭിപ്രായപ്പെട്ടു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നാം റഷ്യയെ മറികടന്നത്. കേസുകളുടെ എണ്ണം ഇതുപോലെ വര്‍ധിക്കുകയാണെങ്കില്‍ താമസിയാതെ നാം ഒന്നാം സ്ഥാനത്തെത്തും. സാമ്നയിൽ പറയുന്നു. മഹാഭാരതയുദ്ധം 18 ദിവസങ്ങളില്‍ അവസാനിച്ചു. മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം കൊണ്ട് നാം കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 100 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കൊറോണ വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെതിരെ പോരാടുന്നര്‍ ക്ഷീണിതരായിക്കഴിഞ്ഞു. ശിവസേന വ്യക്തമാക്കി
നിരവധി ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, പോലീസുകാര്‍, പൊതുജനസേവകര്‍, മറ്റു ഭരണാധികാരികള്‍ എന്നിവര്‍ രോഗബാധിതരാണ്. കൊറോണ വൈറസ് ഇവിടെയുണ്ടാകും. 2021 ന് മുമ്പ് എന്തായാലും വാക്സിൻ കണ്ടെത്താൻ സാധിക്കില്ല. അതിനര്‍ഥം നാം കൊറോണ വൈറസിനൊപ്പം അതുവരെ ജീവിക്കേണ്ടി വരുമെന്നാണെന്നും ശിവസേന പറഞ്ഞു. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയെയോ നേതാവിനെയോ പേരെടുത്ത് പരാമർശിക്കാതെ, രാജ്യത്ത് എത്ര കാലം ലോക്ക്ഡൗൺ തുടരുമെന്നും ശിവസേന ചോദിച്ചു.
രാജ്യത്ത് എത്രദിവസം ലോക്ഡൗണ്‍ തുടരുമെന്നും ശിവസേന ചോദിക്കുന്നു. ഒരു രാഷ്ട്രീയ കക്ഷിയുടേയോ നേതാവിന്റേയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ചോദ്യം. ഒരു പരിധിവരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇളവനുവദിച്ചിട്ടുണ്ടെങ്കിലും ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കൊവിഡിനെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും ശിവസേന വ്യക്തമാക്കി.