ഇന്ത്യക്ക് ഇത് ചരിത്രമുഹൂർത്തം; കൊവിഡ് വാക്സിനേഷന് തുടക്കമായി
ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക.
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. വാക്സിൻ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓൺലൈനിൽ സംവദിച്ചു. കൊവിൻ ആപ്പും പുറത്തിറക്കി.
ദില്ലിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളാണ് രാജ്യത്താദ്യം കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. എയിംസിലാണ് വാക്സിനേഷൻ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും അവിടെ സന്നിഹിതനായിരുന്നു.
ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് വീതം എന്ന കണക്കില്‍, കൊവാക്സിനോ, കൊവിഷീൽഡോ ആണ് നൽകേണ്ടത്. ഒരു ബൂത്തിൽ ഒരു വാക്സിൻ മാത്രമേ നൽകാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നൽകേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ
പനിയോ, ശരീരവേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.