കാത്തിരിപ്പിന് വിരാമം; രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് വാക്സിനേഷൻ ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കും.
ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് വാക്സിനേഷൻ ഉദ്ഘാടനം ചെയ്യും.
വാക്സിൻ സ്വീകരിക്കുന്നവരുമായി ഓൺലൈനിൽ സംവദിക്കും. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പുറത്തിറക്കും.
ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നൽകുക. ഒരു ബൂത്തിൽ നൂറ് പേർക്ക് വീതം എന്ന
കണക്കില്‍, കൊവാക്സിനോ, കൊവി ഷീൽഡോ ആണ് നൽകേണ്ടത്. ഒരു ബൂത്തിൽ ഒരു വാക്സിൻ മാത്രമേ നൽകാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നൽകേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ
പനിയോ, ശരീരവേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ 133 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.