Asianet News MalayalamAsianet News Malayalam

ആശ്വാസമേകി പ്രഖ്യാപനം, രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി

ഇന്ന് പുലർച്ചെ വരെ നീണ്ട ഡിജിസിഐ യോഗത്തിലാണ് രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാമെന്ന് വിദഗ്ധസമിതി റിപ്പോർട്ട് പരിഗണിച്ച് തീരുമാനമുണ്ടായത്. ആദ്യഘട്ടവാക്സിനേഷൻ യജ്ഞത്തിൽ 30 കോടി ഇന്ത്യക്കാരെയാണ് വാക്സിനേറ്റ് ചെയ്യേണ്ടത്. 

covid vaccine approved in india by dgci covishield and covaccine
Author
New Delhi, First Published Jan 3, 2021, 11:08 AM IST

ദില്ലി: കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക. 

വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. രാവിലെ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വാക്സിന് അനുമതി നൽകിയതായി ഡിജിസിഐ അറിയിച്ചത്. 

പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തും പുറത്തും നടത്തിയ ക്ലിനിക്കൽ ട്രയലുകളുടെ വിവരങ്ങൾ ഡിജിസിഐയ്ക്ക് സമർപ്പിച്ചിരുന്നു. അത് വിശദമായി വിദഗ്ധസമിതി പരിശോധിച്ചു. അതിന് ശേഷമാണ് അനുമതി നൽകിയതെന്ന് ഡിജിസിഐ വ്യക്തമാക്കി.  കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡിജിസിഐ വ്യക്തമാക്കി. ഈ വാക്സിനുകൾ 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. 

കൊവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കൊവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്. 

നിലവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാർശ നൽകിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീൽഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് ഡിജിസിഐയുടെ അനുമതി കാത്തിരിക്കുകയാണ്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ മൂന്നാംഘട്ടപരീക്ഷണം നവംബർ മധ്യത്തോടെയാണ് തുടങ്ങിയത്. രണ്ട് ഡോസ് വീതം നൽകേണ്ട കൊവാക്സിന്‍റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്. 

ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, ഇന്ത്യയിൽ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിനും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് നിലവിൽ നിയന്ത്രിതഘട്ടങ്ങളിൽ അനുമതി നൽകിയിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിന് കൂടി അനുമതി നൽകുന്നത് യുകെയിൽ നിന്നുള്ള കൊവിഡ് വൈറസ് വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ്. ഇതോടൊപ്പം അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാഡില ഹെൽത്ത്കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങാനുള്ള അനുമതിയും നൽകി. ബയോടെക്നോളജി വകുപ്പാണ് ഈ പരീക്ഷണത്തിന് ഫണ്ട് ചെയ്യുന്നത്. 

അടിയന്തരഘട്ടങ്ങളിൽ പൂർണ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും ചില വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കഴിയുന്ന പുതിയ ഡ്രഗ്സ് & ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകൾക്കും നിലവിൽ അടിയന്തരഉപയോഗ അനുമതി നൽകിയിരിക്കുന്നത്. 

അനുമതി ലഭിച്ചാൽ വൻതോതിലുള്ള ഒരു വാക്സിൻ വിതരണയജ്ഞത്തിനാണ് കേന്ദ്രസർക്കാരിന് തയ്യാറെടുക്കേണ്ടത്. അതിന്‍റെ ഭാഗമായാണ് ശനിയാഴ്ച ഡ്രൈറൺ നടത്തിയത്. വാക്സിൻ വിതരണത്തിനുള്ള എല്ലാ ഘട്ടങ്ങളും അതേപടി പാലിച്ചുകൊണ്ടുള്ള പരിശീലനപരിപാടിയാണ് വാക്സിൻ ഡ്രൈറൺ. ആദ്യഘട്ടവാക്സിനേഷൻ യജ്ഞത്തിൽ 30 കോടി ഇന്ത്യക്കാരെയാണ് വാക്സിനേറ്റ് ചെയ്യേണ്ടത്. ഇതിൽ ഒരു കോടി ആരോഗ്യപ്രവർത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പൊലീസുദ്യോഗസ്ഥർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധസേവകർ, മുൻസിപ്പൽ പ്രവർത്തകർ എന്നിവരും ഉൾപ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേർ. ഡിസംബറിൽത്തന്നെ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കൈമാറാൻ കേന്ദ്രസർക്കാർ വിവിധ സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചിരുന്നു.

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios